മലപ്പുറം: താനൂർ ബോട്ടപകടത്തിൽ സർക്കാരിനെതിരായ വിമർശനത്തിൽ മുസ്‌ലിം ലീഗിലും യു.ഡി.എഫിലും ഭിന്നത. ലീഗ് ഔദ്യോഗിക പക്ഷം രൂക്ഷമായ സർക്കാർ വിമർശനം ഒഴിവാക്കിയപ്പോൾ വിമത നേതാക്കൾ മന്ത്രിക്കെതിരെയടക്കം വിമർശനമുന്നയിച്ചു. കോൺഗ്രസ് നേതാക്കളും വലിയ വിമർശനമാണ് സർക്കാരിനെതിര ഉന്നയിച്ചത്. താനൂരിലെ ദാരുണാപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ മന്ത്രിമാർക്കും, മുഖ്യമന്ത്രിക്കുമൊപ്പം സ്ഥിതിഗതികൾ വിലയിരുത്തി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അടക്കമുള്ളവർ സജീവമായിരുന്നു. ലീഗ് എം.എൽ.എമാരും പ്രത്യേക യോഗങ്ങളിലടക്കം പങ്കാളികളായി. ജുഡീഷ്യൽ അന്വേഷണമുൾപ്പെടെയുള്ളവ മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോൾ ഇടതും, വലതുമായി സാദിഖലി തങ്ങളും, പി.കെ കുഞ്ഞാലിക്കുട്ടിയുമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സർക്കാർ നടപടികൾക്ക് പിന്തുണയും ലീഗ് നേതാക്കൾ പ്രഖ്യാപിച്ചു.
എന്നാൽ അപകടത്തിന് പിന്നാലെയുള്ള പ്രതികരണങ്ങളിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രൂക്ഷമായ ഭാഷയിലാണ് സർക്കാരിന് വീഴ്ച്ച സംഭവിച്ചെന്ന് തുറന്നടിച്ചത്. ഇതോടെ ലീഗ് നേതാക്കളെ പ്രകീർത്തിച്ച് സാമൂഹ്യമാധ്യമങ്ങളിൽ സി.പി.എം അണികളും സജീവമായി. എന്നാൽ ലീഗിലെ വിമത നേതൃത്വത്തിലെ പ്രധാനിയായ കെ.പി.എ മജീദ് സർക്കാർ വിമർശനവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം അപകടസ്ഥലം സന്ദർശിച്ച കെ.എം ഷാജി മുഖ്യമന്ത്രിക്കും, മന്ത്രി വി. അബ്ദുറഹ്മാനുമെതിരെ രൂക്ഷ വിമർശനമുയർത്തി.
ഇതോടൊപ്പം കോൺഗ്രസ് നേതൃത്വവും അപകടത്തിൽ സർക്കാരിന് വീഴ്ച്ച സംഭവിച്ചെന്നാവർത്തിച്ചു. ഒരേ വിഷയത്തിലെ മുന്നണിയിലെയും, പാർട്ടിയിലെയും വ്യത്യസ്ത അഭിപ്രായം അണികൾക്കിടയിലടക്കം ചർച്ചയായതോടെ വിശദീകരണമെന്നോണം മാധ്യമങ്ങളെ കണ്ട പി.കെ കുഞ്ഞാലിക്കുട്ടി അപ്പോഴും സർക്കാരിനെതിരായ നിലപാട് മയത്തിലാക്കി. വിഷയത്തിൽ ലീഗിലെ പ്രധാന നേതാക്കൾ സർക്കാരിനൊപ്പം നിലയുറപ്പിച്ചത് വരും ദിവസങ്ങളിൽ മുസ്‌ലിം ലീഗിനകത്തും, യു.ഡി.എഫ് മുന്നണി സംവിധാനത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കും.





























