കായംകുളം : നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിലേറ്റ തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടി കോട്ടയായി കരുതപ്പെട്ടിരുന്ന കായംകുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭ പരാജയപ്പെട്ടത് നേതൃത്വത്തിന്റെ ബോധപൂർവമായ ഇടപെടൽ മൂലമാണെന്ന ആരോപണവുമായി പ്രാദേശിക നേതാക്കൾ രംഗത്തെത്തി. യു. പ്രതിഭയുടെ പരാജയം വർഷങ്ങളായി പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ കാത്തുസൂക്ഷിച്ച പ്രതികാരത്തിന്റെ ഫലമാണെന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് മെമ്പർമാരും ആരോപിച്ചു. തോൽവിക്ക് പിന്നിൽ പ്രവർത്തിച്ചവരില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും വിമർശനം ഉയരുന്നത്.
ഏകദേശം 5,000ത്തോളം സിപിഎം വോട്ടുകൾ മണ്ഡലത്തിൽ ചോർന്നു പോയതായാണ് കണക്കാക്കുന്നത്. പാർട്ടിയുടെ ഉറച്ച കോട്ടയായ പത്തിയൂരിൽ മാത്രം പ്രതിഭ 1,500 വോട്ടുകൾക്ക് പിന്നിൽ പോയത് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.





























