തിരുവനന്തപുരം : സ്ത്രീകൾക്കെതിരായ സൈബർ ആക്രമണ പരാതികളിൽ കേസെടുക്കുന്നത് വൈകിപ്പിച്ചാൽ കർശന നടപടിയെന്ന മുന്നറിയിപ്പുമായി പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. നിയമപരമായി കേസെടുക്കാനാവുന്ന സംഭവങ്ങളിലും സംശയങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് വൈകുന്നതിനെതിരേയാണ് പോലീസ് മേധാവിയുടെ മുന്നറിയിപ്പ്. തിരുവനന്തപുരത്ത് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കു പിന്നാലെയാണിത്. സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതി ലഭിച്ചാൽ അനുയോജ്യമായ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യണം.
എന്നാൽ സ്ത്രീകൾക്കെതിരായ കുത്തുവാക്കുകൾ, നിസ്സാര പരാമർശങ്ങൾ, അപകീർത്തികരമായ പരാമർശങ്ങൾ എന്നിവയ്ക്ക് ലൈംഗികാധിക്ഷേപത്തിന്റെയും അശ്ലീല പ്രദർശനത്തിന്റെയും നിറം നൽകുന്നതു കാണുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പരാതി സംബന്ധിച്ച് കൃത്യമായ പരിശോധനകൾ നടത്തി കോടതിയെ സമീപിക്കേണ്ടവയാണെങ്കിൽ പരാതിക്കാരിയെ അതിനായി നിർദേശിക്കണം. കേസെടുക്കാവുന്നവയാണെങ്കിൽ എത്രയും പെട്ടെന്ന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.ലഭിക്കുന്ന പരാതികൾ, എത്രയെണ്ണത്തിൽ കേസ് രജിസ്റ്റർ ചെയ്തു, എത്ര പരാതികൾ തീർപ്പാക്കി എന്നീ കാര്യങ്ങൾ പരിശോധിച്ച് എല്ലാ മാസവും റിപ്പോർട്ട് നൽകാനും റേഞ്ച് ഡി.ഐ.ജി.മാരെ ചുമതലപ്പെടുത്തി.