ലാഹോർ : പാക് വനിതാ എം.എൽ.എ.യുടേതെന്ന പേരിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസി(എഫ്.ഐ.എ)യും പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരാളെ ലാഹോറിൽനിന്ന് പിടികൂടിയത്. എന്നാൽ ഇയാളുടെ പേരോ മറ്റുവിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഒക്ടോബർ 26-നാണ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ തക്സിലയിലെ എം.എൽ.എയും പി.എം.എൽ.എൻ. നേതാവുമായ സാനിയ ആഷിഖ് തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ പരാതി നൽകിയത്. തന്റേതെന്ന പേരിൽ ഒരു അശ്ലീലവീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നായിരുന്നു സാനിയയുടെ പരാതി.
അശ്ലീല വീഡിയോയിലുള്ളത് താനല്ലെന്നും ദിവസങ്ങളായി ഈ വ്യാജ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും കർശന നടപടി വേണമെന്നുമായിരുന്നു എം.എൽ.എയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും സാനിയ പരാതി നൽകി. തുടർന്നാണ് എഫ്.ഐ.എയും പോലീസും അന്വേഷണം നടത്തി ഒരാളെ പിടികൂടിയത്.
ഏകദേശം മൂന്നാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസിന് പ്രതിയെ കണ്ടെത്താൻ കഴിഞ്ഞതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. പ്രചരിക്കുന്ന വീഡിയോ വ്യാജമാണോ അല്ലയോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ അശ്ലീല വീഡിയോ പ്രചരിച്ചതിന് പിന്നാലെ സാനിയ ആഷിഖിന് ഭീഷണി ഫോൺകോളുകൾ വരുന്നതായും റിപ്പോർട്ടുകളുണ്ട്.