ആലപ്പുഴ : കീബോർഡ് ആർട്ടിസ്റ്റ് മംഗലം വടക്കേ തയ്യിൽ വീട്ടിൽ മഹേഷ് (66) അന്തരിച്ചു. സൈക്കിളിൽ വരുന്നതിനിടെ നഗരത്തിൽ കനാൽ നവീകരണത്തിന്റെ നിർമാണ പ്രവർത്തനം നടക്കുന്ന കുഴിയിൽ വീണാണ് മരണം. കണ്ണൻ വർക്കി പാലത്തിന് പടിഞ്ഞാറ് വാണിജ്യത്തോടിന്റെ വടക്കേക്കരയിൽ ശനിയാഴ്ച രാവിലെ 7നാണ് നാട്ടുകാർ മൃതദേഹം കണ്ടത്. വെള്ളിയാഴ്ച വൈകിട്ട് കളർകോട് ബന്ധുവീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് സൈക്കിളിൽ മംഗലത്തെ വീട്ടിലേക്ക് വരികയായിരുന്നു. കനാൽ തീരത്ത് സംരക്ഷണ ഭിത്തിയും പടികളും നിർമിക്കാൻ രണ്ടാൾ താഴ്ചയിൽ കുഴിയെടുത്തിരുന്നു. റോഡിലൂടെ ബീച്ചിലേക്ക് ധാരാളം വാഹനങ്ങളും യാത്രക്കാരും പോകുന്ന തിരക്കുള്ള റോഡാണ്.
പക്ഷേ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരു റിബൺ വലിച്ചു കെട്ടിയതല്ലാതെ മറ്റൊരു സുരക്ഷാ സംവിധാനവും ചെയ്തിട്ടില്ല. സൈക്കിളിൽ വരും വഴി മഹേഷ് താഴ്ചയിലേക്ക് വീഴാൻ ഇത് കാരണമായി. വീഴ്ചയിൽ കോൺക്രീറ്റ് ഭിത്തിയിൽ മുഖവും തലയും അടിച്ചതിനെ തുടർന്നു മുഖം പൂർണമായി ചതഞ്ഞു. കമഴ്ന്നു മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നോർത്ത് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്തു. ഭാര്യ: കാഥിക ആലപ്പി ബീന. മക്കൾ: ശിൽപ, നോയൽ (ഉദ്യോഗസ്ഥൻ, ഭാരത് പെട്രോളിയം, എറണാകുളം). മരുമകൻ: രാജേഷ്.






























