ന്യൂഡല്‍ഹി : പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തില്‍ ഗവർണർമാര്‍ അനാവശ്യമായി ഇടപെടുകയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ഗവർണർ പദവി എടുത്ത് കളയണമെന്നും ഡി രാജ ആവശ്യപ്പെട്ടു. ഗവർണർമാരുടെ അനാവശ്യ ഇടപെടല്‍ ഭരണഘടന വിരുദ്ധമാണെന്നും 29 ന് രാജ്യത്ത് ഫെഡറലിസ സംരക്ഷണ ദിനമായി ആചരിക്കുമെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഐ എക്സിക്യൂട്ടിവില്‍ ഗവർണർമാരുടെ ഭരണഘടന വിരുദ്ധ ഇടപെടലുകള്‍ക്കെതിരെ സംസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.
ബിജെപിക്കെതിരെ വലിയ ജനവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും ഗുജറാത്തിലും ഹിമാചലിലും ദില്ലിയിലും ബിജെപി പരാജയപ്പെടുമെന്നും ഡി രാജ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി വിളിച്ച ജി 20 യോഗത്തിൽ സിപിഐ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ജി 20 അധ്യക്ഷ പദവി ഇന്ത്യക്ക് ലഭിച്ചത് ഊഴം അനുസരിച്ചാണ്. എന്നാൽ ബിജെപിയും ആർഎസ്‍എസും മോദിയുടെ നേട്ടമായി ഇനിനെ അവതരിപ്പിക്കുന്നു. സംസ്ഥാനങ്ങളിലെ ഭരണ കാര്യങ്ങളിൽ ഗവർണമാർ അനാവശ്യമായി ഇടപെടുന്നുവെന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നും ഡി രാജ വിമര്‍ശിച്ചു.
29 ന് രാജ്യത്ത് ഫെഡറലിസം സംരക്ഷണ ദിനമായി ആചരിക്കുമെന്ന് അറിയിച്ചസിപിഐ ജനറല്‍ സെക്രട്ടറി, പ്രധാനമന്ത്രിയെന്ന പദവിയോടും രാജ്യത്തോടുമുള്ള ബഹുമാനാർത്ഥമാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നതെന്ന് വ്യക്തമാക്കി. ജി 20 യിലെ വിമർശനങ്ങൾ അതുപോലെ തന്നെ നിൽക്കുന്നുവെന്നും വിമർശനങ്ങൾ പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ ഉയർത്തുന്നത് പരിശോധിക്കുമെന്നും ഡി രാജ കൂട്ടിച്ചേര്‍ത്തു.





























