ബെംഗളൂരു: ദില്ലിക്കുള്ള യാത്രക്കിടെ പൊന്നാനി സ്വദേശിയുടെ മരണത്തിനിടയാക്കിയത് ബർത്ത് പൊട്ടിയത് അല്ലെന്ന് ദക്ഷിണ റെയിൽവേ. മുകളിലുണ്ടായിരുന്ന യാത്രക്കാരൻ ചങ്ങലക്കൊളുത്ത് ശരിയായി ഇടാത്തതാണ് ബർത്ത് താഴെ വീഴാൻ കാരണമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ബർത്തും കോച്ചും നിസാമുദ്ദീൻ സ്റ്റേഷനിൽ വച്ച് വിശദമായി പരിശോധിച്ചതാണെന്നും ദക്ഷിണ റെയിൽവേ വക്താവ് പറഞ്ഞു. ബർത്തിന്‍റെ ചങ്ങലയടക്കം ഒന്നും പൊട്ടിയതായി കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ വിശദീകരിക്കുന്നു. അപകടമുണ്ടായ സമയത്ത് തന്നെ രാമഗുണ്ടത്ത് വണ്ടി നിർത്തി യാത്രക്കാരന് വേണ്ട വൈദ്യസഹായം നൽകിയിരുന്നു.
വാറങ്കലിലെ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ കിങ്സ് ആശുപത്രിയിലെത്തിച്ചു. അവിടെ വച്ചാണ് മരണം സംഭവിച്ചതെന്നും റെയിൽവേ പറയുന്നു. ട്രെയിൻ യാത്രക്കിടെ ബർത്ത് പൊട്ടിവീണ് പരിക്കേറ്റ് മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കൽ അലി ഖാൻ (62) ആണ് മരിച്ചത്. ദില്ലിയിലേക്കുള്ള യാത്രക്കിടെ തെലുങ്കാന വാറങ്കലിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അലിഖാൻ കിടന്ന താഴത്തെ ബർത്തിലേക്ക് മധ്യഭാഗത്തെ ബർത്ത് പൊട്ടിവീഴുകയായിരുന്നു. റയിൽവേ അധികൃതർ വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. മൃതദേഹം മാറാഞ്ചേരിയിലെ വീട്ടിലെത്തിച്ചു ഖബറടക്കം നടത്തി.