പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നടന്നു കൊണ്ടിരിക്കുന്ന റീ സർവേ നടപടികൾ ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ച് കുറച്ച് ദിവസത്തേക്ക് എങ്കിലും അടിയന്തിരമായി നിർത്തി വയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. 11 മണിക്കും 3 മണിക്കും ഇടയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാൻ പാടില്ല എന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി എങ്കിലും ഒരു കൂട്ടം റീ സർവേ ഉദ്യോഗസ്ഥരെ റീ സർവേ എന്ന പേരിൽ പഞ്ചായത്തുകൾ തോറും അയച്ചിട്ടുള്ളത് അവരോടുള്ള കടുത്ത വെല്ലുവിളിയാണ്.
അവരുടെ സഹായത്തിന് നിർദ്ദേശിക്കപ്പെട്ട ഭൂവുടമകൾ അവരെയും കാത്ത് മലമുകളിലും, പാടത്തും, കൃഷിയിടങ്ങളിലും നിൽക്കുന്നത് അവരുടെ ആരോഗ്യ സ്ഥിതിയെ വളരെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല, ഇതിൽ ഭൂരിഭാഗവും പ്രായമായ വ്യക്തികളാണ്. യുവാക്കൾ ഏറെയും വിദേശത്തും, ജോലി ചെയ്യുന്ന സ്ഥലങ്ങളിലും ആണ്. റീ സർവേക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിന് തൊഴിലാളികളുടെ അഭാവവും ഉണ്ട്. ഈ കാരണങ്ങൾ പരിഗണിച്ച് റീ സർവേ കുറച്ചു കാലത്തേക്ക് എങ്കിലും നിർത്തി വയ്ക്കാൻ സർക്കാർ തയ്യാറാകണം. ഈ വിഷയത്തിൽ ആരോഗ്യ മന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് കർഷകനും, സാമൂഹ്യ പ്രവർത്തകനും ആയ ഗീവർഗ്ഗീസ് തറയിൽ ആവശ്യപ്പെട്ടു.






























