തിരുവനന്തപുരം : സിദ്ധാർഥന്റെ മരണത്തിൽ എല്‍.ഡി.എഫ് യോഗത്തിനിടെ വിമർശനവുമായി ആര്‍.ജെ.ഡി. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്ന് വിദ്യാര്‍ഥി സംഘടനകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണമെന്നും ആര്‍.ജെ.ഡി ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ വിമര്‍ശനത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല. മകന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാർഥന്റെ കുടുംബം മുഖ്യമന്ത്രിയെ കാണും.
അതേസമയം സിദ്ധാർഥന്റെ മരണത്തിൽ സഹപാഠിയും എസ്.എഫ്.ഐ ഭാരവാഹിയുമായ അക്ഷയുടെ മൊഴി രേഖപ്പെടുത്തി. പ്രതികൾ സിദ്ധാർഥനെ മർദിക്കുന്നത് കണ്ടുവെന്ന് അക്ഷയ് മൊഴി നൽകിയതായാണ് സുചനകൾ ലഭിക്കുന്നത്. അതേസമയം, മകന്റെ മരണത്തിൽ അക്ഷയ്ക്ക് പങ്കുണ്ടെന്നും പ്രതിചേർക്കണമെന്നും സിദ്ധാർഥന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കേസിലെ അഞ്ചു പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.



























