മലപ്പുറം: കാളികാവ് ഉദരപൊയിലിലെ രണ്ടര വയസുകാരി നസ്‌റിന്റെ മരണത്തിൽ പിതാവ് മുഹമ്മദ് ഫായിസിനെ കാളികാവ് പോലീസ് കസ്റ്റഡിയിലെടുത്തു. കാളികാവിലെ റബ്ബർ എസ്റ്റേറ്റിൽ നിന്നാണ് ഫായിസിനെ അറസ്റ്റ് ചെയ്തത്. നിലവിൽ ഫായിസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും കുട്ടിയുടെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നടപടികളുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഇപ്പോൾ ആസ്വഭാവിക മരണത്തിനു മാത്രമാണ് കേസ് എടുത്തിരിക്കുന്നതെന്നും കാളികാവ് പോലീസ് പറഞ്ഞു. നസ്‌റിനെ മർദിച്ചുകൊന്നതാണെന്ന് നേരത്തെ ബന്ധുക്കൾ ആരോപിച്ചിരുന്നു. നേരത്തെ കേസ് കൊടുത്തതിന്റെയും പ്രശ്‌നങ്ങളുണ്ടായതിന്റെയും പേരിലാണ് കൃത്യം ചെയ്തതെന്നും നസ്‌റിന്റെയും മാതാവിന്റെയും ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കളിലൊരാൾ മീഡിയവണിനോട് പറഞ്ഞു.
ഫാരിസ് അവരെ കൊല്ലുമെന്ന് നേരത്തെ ഫോണിലൂടെയും അല്ലാതെയും പറഞ്ഞിട്ടുണ്ടെന്നും അതിനാൽ വീട്ടിലേക്ക് വിടാറില്ലെന്നും ഒടുവിൽ പാർട്ടിക്കാർ ഇടപെട്ടാണ് കൊണ്ടുപോയതെന്നും വ്യക്തമാക്കി. രണ്ടാഴ്ച മുമ്പ് ഭാര്യമാതാവും ഭാര്യാസഹോദരിയും ഫാരിസിന്റെ വീട്ടിൽ ചെന്നപ്പോൾ കുട്ടിയുടെ ദേഹത്ത് പരിക്ക് കണ്ടുവെന്നും കുഞ്ഞിനെ കൊണ്ടുപോകാൻ തീരുമാനിച്ചപ്പോൾ വീട്ടുകാർ തടഞ്ഞുവെന്നും പറഞ്ഞു. പ്രണയവിവാഹമായാണ് കല്ല്യാണം കഴിഞ്ഞതെന്നും അതിനെതുടർന്നുള്ള കേസ് പരിഗണിക്കാനിരിക്കുകയാണെന്നും പറഞ്ഞു.