തെല്‍ അവീവ്: ഈജിപ്തിലെ റഫ അതിർത്തി വഴി ഉപരോധത്തിലമർന്ന ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനുള്ള നീക്കം ഇസ്രായേൽ എതിർപ്പ് മൂലം വിജയം കണ്ടില്ല. ബന്ദികളുടെ മോചനം നടക്കാതെ ഗസ്സയിലേക്ക് സഹായം അനുവദിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേൽ. വ്യോമാക്രമണം കൂടുതൽ കടുത്തതോടെ ഗസ്സയിൽ മരണസംഖ്യ 1537 ആയി ഉയർന്നു. ലോകമൊന്നാകെ ഇന്ന് ഫലസ്തീൻ ഐക്യദാർഢ്യ ദിനാചരണം നടക്കും. അന്തർദേശീയ സമ്മർദം വകവെക്കാതെ ഗസ്സക്കു മേൽ ഉപരോധവും ആക്രമണവും കൂടുതൽ ശക്തമായി തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി.
ഒന്നുകിൽ വിജയം അതല്ലെങ്കിൽ മരണം എന്നതു മാത്രമാണ് ഇസ്രായേലിനു മുമ്പാകെയുള്ള മാർഗമെന്ന് പാർലമെന്‍റില്‍ നടത്തിയ പ്രസംഗത്തിൽ നെതന്യാഹു പ്രതികരിച്ചു. ഹമാസിനെ പൂർണമായും ഇല്ലായ്മ ചെയ്യും വരെ യുദ്ധം അതെത്ര കഠിനമായാലും തുടരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കണുമായുള്ള ചർച്ചയിലും നെതന്യാഹു നിലപാട് ആവർത്തിച്ചു. ഇതോടെ ഈജിപ്തിന്‍റെ റഫ അതിർത്തി മുഖേനയുള്ള സഹായനീക്കവും സുരക്ഷിതപാത ഒരുക്കലും വഴിമുട്ടി. ഹമാസ് പിടിയിലുള്ള ബന്ദികളുടെ മോചനത്തിന് ഖത്തർ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയെ ആശ്രയിച്ചിരിക്കുകയാണ് ഇനി മറ്റു കാര്യങ്ങൾ.





























