കൊച്ചി : ഇന്ന് പപ്പട കച്ചവടം പോലെയാണ് ഡിബഞ്ചര്‍ (NCD) കച്ചവടം. എല്ലാ മാസവും കടപ്പത്രമിറക്കി അതിലൂടെ കോടികളാണ് ചില NBFC കള്‍ നിക്ഷേപകരില്‍ നിന്നും കടം വാങ്ങുന്നത്. ഇതെവിടെച്ചെന്ന് അവസാനിക്കുമെന്നോ ഇതൊക്കെ എങ്ങനെ തിരികെ നല്‍കുമെന്നോ ഇവര്‍ ചിന്തിക്കാറുണ്ടോ എന്ന കാര്യം സംശയമാണ്. ഒരു കമ്പനി തുടര്‍ച്ചയായി ഡിബഞ്ചര്‍ (NCD) ഇറക്കി അതിലൂടെ നിക്ഷേപം സമാഹരിക്കുന്നുണ്ടെങ്കില്‍ ആ കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിലായിരിക്കുവാന്‍ സാധ്യത ഏറെയാണ്. നിക്ഷേപങ്ങളുടെ പലിശ കൊടുക്കുവാനും കാലാവധി പൂര്‍ത്തിയാക്കിയ നിക്ഷേപങ്ങളുടെ പണം മടക്കിനല്കാനും ചിലര്‍ പണമില്ലാതെ വിഷമിക്കുകയാണ്. പുതിയ NCD യിലൂടെ നിക്ഷേപം ലഭിച്ചെങ്കില്‍ മാത്രമേ ഇവര്‍ക്ക് പിടിച്ചുനില്‍ക്കുവാന്‍ കഴിയു. ഒരുപക്ഷേ നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തിലോ അല്ലെങ്കിൽ പരമാവധി പണം സ്വരൂപിച്ച് പ്രത്യേക ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനോവേണ്ടി ആയിരിക്കാം ഇതൊക്കെ. എന്നാല്‍ കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട് സ്വര്‍ണ്ണപ്പണയവും മൈക്രോ ഫിനാൻസുമടക്കമുള്ള വിവിധ ബിസിനസ്സുകള്‍ ചെയ്ത് ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ഇവര്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ ഡിബഞ്ചര്‍ (NCD) ഇറക്കാറുള്ളു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കുകൂടി അപവാദമായിരിക്കുകയാണ് തട്ടിപ്പ് മാത്രം ലക്‌ഷ്യം വെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ചില കമ്പനികളുടെ നടപടികള്‍.
ഏതെങ്കിലും ഒരു കമ്പനിക്ക് (NBFC) തങ്ങളുടെ ബിസിനസ് വിപുലീകരണത്തിനുവേണ്ടി പൊതുജനങ്ങളില്‍ നിന്നും പണം കടമായി വാങ്ങുന്നതിന് അനുവാദമുണ്ട്. കടപ്പത്രം ഇറക്കിക്കൊണ്ടാണ് ഇങ്ങനെ പണം സ്വരൂപിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിച്ച് സ്വര്‍ണ്ണപ്പണയം, വിവിധതരം വായ്പകള്‍, മൈക്രോ ഫിനാന്‍സ് വായ്പകള്‍ തുടങ്ങി NBFC കള്‍ക്ക് അനുവദനീയമായ ബിസിനസ്സുകള്‍ ചെയ്ത് കമ്പനി കൂടുതല്‍ ലാഭകരമാക്കുകയും കൂടുതല്‍ വളര്‍ച്ച നേടുന്നതിനും കഴിയും. മുമ്പ് വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് കമ്പനികള്‍ (NCD) കടപ്പത്രം ഇറക്കി അതിലൂടെ പണം കടം വാങ്ങിയിരുന്നത്. എന്നാല്‍ ഇന്നിപ്പോള്‍ ഓരോ മാസവും (NCD) കടപ്പത്രം ഇറക്കി ചില കമ്പനികള്‍ കടം വാങ്ങുകയാണ്. കൃത്യമായി പറഞ്ഞാല്‍ (NCD) കടപ്പത്ര കച്ചവടം മാത്രം ചെയ്യുന്ന കമ്പനികളായി മാറിക്കഴിഞ്ഞു ചില നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനികള്‍ (NBFC).
ഒരു കമ്പനിയില്‍ കടപ്പത്രത്തിലൂടെയോ അല്ലാതെയോ പണം നിക്ഷേപിക്കുന്നതിന് മുമ്പ് ആ കമ്പനിയെക്കുറിച്ചും അതിന്റെ ഉടമയെക്കുറിച്ചും നിക്ഷേപകന്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ആദ്യപടിയായി കമ്പനിയുടെ പേരും പിന്നീട് കമ്പനി ഉടമയുടെ പേരും ഗൂഗിളില്‍ സേര്‍ച്ച് ചെയ്യാം. ഇങ്ങനെ സേര്‍ച്ച് ചെയ്യുമ്പോള്‍ ഇവര്‍ക്കെതിരെയുള്ള കേസുകളും നിയമനടപടികളും വാര്‍ത്തകളുമൊക്കെ ലഭിക്കും. ഇതിലൂടെ കമ്പനിയെക്കുറിച്ചും ഉടമയെക്കുറിച്ചും ഏകദേശ ധാരണ നിക്ഷേപകന് ലഭിക്കും. പിന്നീട് പരിശോധിക്കേണ്ടത് ഇവര്‍ എന്തൊക്കെ ബിസിനസ്സുകള്‍ ചെയ്യുന്നുണ്ട് എന്നതാണ്. കമ്പനിക്ക് അനുവദനീയമായ വിവിധ ബിസിനസ്സുകള്‍ ചെയ്ത് ലാഭം ഉണ്ടായെങ്കില്‍ മാത്രമേ നിക്ഷേപകര്‍ക്ക് യഥാസമയം പലിശയും മുതലും നല്‍കുവാന്‍ ഇവര്‍ക്ക് കഴിയൂ. ചിലര്‍ സ്വര്‍ണ്ണപ്പണയ ബിസിനസ്സുകള്‍ മാത്രമാണ് ചെയ്യുന്നത്. ഇതിലൂടെ മാത്രം ഒരു കമ്പനിക്ക് ലാഭകരമായി മുമ്പോട്ട് പോകുവാന്‍ കഴിയില്ല. ഇത്തരം പോരായ്മകള്‍ വ്യക്തമായി മനസ്സിലാക്കുക. അങ്ങനെയുള്ള കമ്പനികളിലെ നിക്ഷേപം സുരക്ഷിതമായിരിക്കില്ല. കമ്പനിയുടെ പേരിലും ഉടമകളുടെ പേരിലുമുള്ള സ്വത്തുവകകള്‍ അറിഞ്ഞിരിക്കുക. കമ്പനി പൊട്ടിയാല്‍ ബഡ്സ് ആക്ട് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നിക്ഷേപകന് ലഭിക്കണമെങ്കില്‍ ഇവരുടെ പേരില്‍ സ്വത്തുവകകള്‍ ഉണ്ടായിരിക്കണം. ഇതിനെക്കുറിച്ച് നിക്ഷേപകന്‍ അറിഞ്ഞിരിക്കുകയും വേണം.
തുടര്‍ച്ചയായി ഡിബഞ്ചര്‍ അഥവാ കടപ്പത്രം (NCD) ഇഷ്യു ചെയ്യുന്ന കമ്പനികളില്‍ പണം നിക്ഷേപിക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്നാണ് ഈ മേഖലയിലെ വിദഗ്ദരുടെ അഭിപ്രായം. ഏതുതരം നിക്ഷേപം ആണെങ്കിലും പണമായി നല്‍കാതിരിക്കുക, ബാങ്ക് അക്കൌണ്ടില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെക്ക് നല്‍കുകയോ ചെയ്യുക. നിക്ഷേപിക്കുന്ന പണത്തിനു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപ്പോള്‍ തന്നെ പരിശോധിക്കുക. നിക്ഷേപകന്‍ പറഞ്ഞ കമ്പനിയില്‍ തന്നെയാണ് നിക്ഷേപം നടത്തിയതെന്നും പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങള്‍ എല്ലാം സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പാക്കുക.
NCD യില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് ഇതിന്റെ എല്ലാ നിബന്ധനകളും പോരായ്മകളും വിശദമായി പഠിക്കുക. ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറാന്‍ കമ്പനിക്ക് ബാധ്യതയുണ്ട്. അതു കൊണ്ട് തന്നെ അവ ചോദിച്ച് വാങ്ങി പഠിക്കുക. കഴിവതും കുറഞ്ഞ കാലാവധിയുള്ള (ഒരുവര്‍ഷം) നിക്ഷേപം മാത്രം നടത്തുക. പലിശ മാസാമാസം കൃത്യമായി വാങ്ങുക. അമിത പലിശ വാഗ്ദാനം ചെയ്യുന്ന കമ്പനികളില്‍ നിക്ഷേപം ഒട്ടും സുരക്ഷിതമായിരിക്കില്ല. കാലാവധി പൂര്‍ത്തിയാക്കിയ നിക്ഷേപം അവിടെത്തന്നെ പുതുക്കി ഇടുന്നത് ശ്രദ്ധയോടെ വേണം. എന്തൊക്കെ പ്രലോഭനങ്ങള്‍ വന്നാലും വലിയ തുക ഒന്നായി ഒരുസ്ഥാപനത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് കൃത്യമായ പഠനം നടത്തിയിരിക്കണം. കയ്യിലുള്ള സമ്പാദ്യം മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപമായി നല്‍കുന്നത് ഉചിതമായിരിക്കില്ല. ആകെ സമ്പാദ്യത്തിന്റെ ഒരു ഭാഗം ഷെഡ്യൂള്‍ഡ് ബാങ്കുകളിലോ നിക്ഷേപഗ്യാരണ്ടി നല്‍കുന്ന മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ആയിരിക്കുന്നത് കൂടുതല്‍ സുരക്ഷിതത്വം നല്‍കും.
കേരളത്തിലെ പല നിക്ഷേപ തട്ടിപ്പുകളും ജനങ്ങള്‍ മറന്നുതുടങ്ങി. കേരള ഹൌസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (KHFL), സേഫ് ആന്റ് സ്ട്രോങ്ങ് നിധി, അര്‍ബന്‍ നിധി ലിമിറ്റഡ്, പി.ആര്‍.ഡി മിനി നിധി ലിമിറ്റഡ്, പോപ്പുലര്‍ ഫിനാന്‍സ്, മേരിറാണി പോപ്പുലര്‍ നിധി, ഹൈറിച്ച് കമ്പിനിയുടെ തട്ടിപ്പുകള്‍, കേച്ചേരി ചിട്ടി ഫണ്ട്, എച്ച്.ഡി.ബി നിധി ലിമിറ്റഡ്, അര്‍ബന്‍ നിധി, ജെന്‍ ടൂ ജെന്‍, ടോട്ടല്‍ ഫോര്‍ യു, ജിബിജി നിധി, ക്രിസ്റ്റല്‍ ഫിനാന്‍സ്, തറയിൽ ഫിനാൻസ്, നെടുമ്പറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ്, ലൈഫ് ലൈന്‍ ബാങ്കേഴ്‌സ് ഓഫ് മലബാര്‍, കൊഡിഷ് നിധി ലിമിറ്റഡ്, പ്രിൻസസ് ഗോൾഡ് ആൻറ് ഡയമണ്ട്, പൊൻപണം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, കുന്നത്തുകളത്തിൽ ചിട്ടി ഫണ്ട്, ആപ്പിള്‍ ട്രീ ചിറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ചമ്പക്കാട് തോംസണ്‍ ചിട്ടി ആന്‍ഡ് ഫൈനാന്‍സിയേഴ്‌സ്, നിര്‍മ്മല്‍ ചിട്ടി ഫണ്ട്, പേൾ അഗ്രോ-ടെക് കോർപ്പറേഷൻ ലിമിറ്റഡ്, ബംഗളൂരു എ.ആന്‍ഡ് എ ചിട്ടിഫണ്ട്, പേരാമ്പ്ര അർബൻ നിധി, അൽ മുക്താദിർ ജ്വല്ലറി തട്ടിപ്പ്, പാതിവില തട്ടിപ്പ്, ദീമാ ജ്വല്ലറി തട്ടിപ്പ്, ഇരിങ്ങാലക്കുട ബില്യൺ ബീസ് നിക്ഷേപ തട്ടിപ്പ്, ഇറീഡിയം തട്ടിപ്പ്, സേഫ് ആന്റ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ്, ആട് – തേക്ക് – മാഞ്ചിയം, ഇങ്ങനെ അനന്തമായി നീളുകയാണ് പട്ടിക. ……. >>> പരമ്പര തുടരും. നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]
































