കൊടുങ്ങല്ലൂര്‍: തീരദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ഇത്തവണ ഓണാഘോഷം പൊലിമയില്ലാതെ. കടലില്‍ മത്സ്യ ബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് മുന്‍ സീസണെ അപേക്ഷിച്ച് മത്സ്യലഭ്യതയില്‍ കുറവുണ്ടായതാണ് കാരണം. ജൂണ്‍, ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ ലഭിക്കാറുള്ള മത്സ്യത്തിന്റെ നാലിലൊന്നു പോലും ഇത്തവണ ലഭിക്കാതിരുന്നതാണ് ഓണക്കാല പ്രതീക്ഷകളെ ആകെ തകിടം മറിച്ചത്. മത്സ്യബന്ധനത്തിന് പോയി മീനൊന്നും കിട്ടാതെ വെറുംകയ്യോടെ തിരിച്ചെത്തുന്ന അവസ്ഥയായിരുന്നു മിക്ക ദിവസങ്ങളിലും. ഇപ്പോഴും തല്‍സ്ഥിതി തന്നെ തുടരുകയാണ്. കടലില്‍ മത്സ്യലഭ്യത കുറഞ്ഞതാണ് ജീവിത പ്രതിസന്ധി ഉണ്ടാക്കിയത്.
ചില ബോട്ടുകാര്‍ പെയര്‍ പെലാജിക് എന്ന ഇരട്ട വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതും തീരക്കടലില്‍ മത്സ്യ സമ്പത്ത് ഇല്ലാതാക്കി. കുഞ്ഞുങ്ങളും മുട്ടകളും ഉള്‍പ്പെടെ കൂട്ടത്തോടെ പെലാജിക് വലകളില്‍ കുടുങ്ങുന്നു. ഇങ്ങനെ കിട്ടുന്ന ചെറുമീനുകളെ വ്യവസായിക ആവശ്യത്തിനായി കയറ്റി അയയ്ക്കുകയാണ്.പെലാജിക് ഇരട്ട വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം വ്യാപകമാകുന്നത് പരമ്പരാഗത മത്സ്യ ബന്ധനത്തിന് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. കിലോമീറ്ററുകളോളം താഴേക്ക് എത്തുന്ന ഈ വല ഉപയോഗിച്ചുള്ള മത്സ്യബന്ധന രീതി നിയമവിരുദ്ധമാണെങ്കിലും പലയിടത്തും യഥേഷ്ടം നടക്കുന്നു. ഫിഷറീസ് വകുപ്പ് ഇതിനെതിരെ നടപടികള്‍ തുടരുന്നുണ്ടെങ്കിലും ഇപ്പോഴും ഇതേ മത്സ്യ ബന്ധന രീതി വ്യാപകമായി തുടരുന്നത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.