കോട്ടയം : എംജി സർവകലാശാലയിലെ ജാതി വിവേചനത്തിനെതിരെ നിരാഹാര സമരം നടത്തുന്ന ദീപ പി മോഹനനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതോടെയാണ് ദീപയെ മാറ്റിയത്. തഹസീൽദാർ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ദീപ ചികിത്സ തേടാൻ സമ്മതിച്ചത്. നാളെ വൈസ് ചാൻസലറുമായി കളക്ടർ ചർച്ച നടത്തുമെന്ന് തഹസിൽദാർ അറിയിച്ചു.
കഴിഞ്ഞ പത്ത് വർഷമായി എംജി സർവകലാശാലയുടെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിലാണ് ദളിത് വിദ്യാർത്ഥിനിയായ ദീപ പി മോഹനൻ. നാനോ സയൻസസിൽ ഗവേഷണം നടത്താനുള്ള സൗകര്യം പോലും സർവകലാശാല അധികൃതർ നിഷേധിക്കുകയാണ്. ദീപയ്ക്ക് അനുകൂലമായ കോടതി വിധികൾക്കും അധികൃതർ ചെവി കൊടുത്തില്ല. നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദീപ സർവ്വകലാശാല കവാടത്തിന് മുന്നിൽ നിരാഹാര സമരം തുടങ്ങയിത്.
2011-12ലാണ് കണ്ണൂരിൽ നിന്നുള്ള ദീപ പി മോഹനൻ എന്ന ദളിത് വിദ്യാർഥി മഹാത്മാഗാന്ധി സർവകാലാശാലയിലെത്തുന്നത്. ഇന്‍റർനാഷണൽ ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ നാനോ സയൻസസ് ആന്‍ഡ് ടെക്നോളജിയിൽ ദീപ എംഫിൽ പ്രവേശനം നേടി. അന്നുമുതൽ താൻ അനുഭവിച്ചത് കടുത്ത ജാതി വിവേചനമെന്ന് ദീപ പറയുന്നു. 2 ദളിത് വിദ്യാർത്ഥികളും ദീപയ്‌ക്കൊപ്പം എംഫിലിൽ പ്രവേശനം നേടിയിരുന്നു.
നിന്ദ്യമായ വിവേചനം സഹിക്കാതെ ആ രണ്ട് പേർ കോഴ്സ് ഉപേക്ഷിച്ചു. ദീപ മാത്രം നിശ്ചയദാർഢ്യത്തോടെ പോരാടി. സമാനതകളില്ലാത്ത പീഡനങ്ങളെ അതിജീവിച്ചു. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും സർവകലാശാല അധികൃതർ ആവുന്നത്ര ദീപയെ ദ്രോഹിച്ചു. നാനോ സയൻസ് ഡയറക്ടർ നന്ദകുമാർ കളരിക്കലിന്‍റെ നേതൃത്വത്തിലായിരുന്നു ഈ വിവേചനങ്ങളെന്ന് ദീപ പറയുന്നു.
പിഎച്ച്ഡി പ്രവേശനം നൽകാതിരിക്കാനും പരമാവധി ശ്രമിച്ചു. പക്ഷേ ഗേറ്റ് യോഗ്യതയുണ്ടായിരുന്നത് കൊണ്ട് ദീപയുടെ അർഹതയെ തടയാൻ കഴിഞ്ഞില്ല. 2012ൽ പൂർത്തിയാക്കിയ എംഫിലിന്‍റെ സർട്ടിഫിക്കറ്റ് പല കാരണങ്ങൾ നിരത്തി താമസിപ്പിച്ചു. ഒടുവിൽ ദീപയ്ക്ക് സർട്ടിഫിക്കറ്റ് കിട്ടിയത് 2015ലാണ്. സ്വന്തമായി ദീപ തയ്യാറാക്കിയ ഡാറ്റാ മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു അടുത്ത പീഡനം. പിന്നീട് അതേ ഡാറ്റ മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിച്ചതും ഈ ദളിത് വിദ്യാർത്ഥിക്ക് വേദനയോടെ കാണേണ്ടി വന്നു.
പിഎച്ച്ഡിക്ക് ഇരിപ്പിടം നിഷേധിച്ചും ലാബിൽ പൂട്ടിയിട്ടും ലാബിൽ നിന്ന് ബലമായി ഇറക്കിവിട്ടും പ്രതികാര നടപടികളുണ്ടായി. 2015ൽ ദീപയുടെ പരാതി പരിശോധിക്കാൻ രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ അടങ്ങുന്ന സമിതിയെ സർവകാശാല നിയോഗിച്ചിരുന്നു. ഡോ എൻ ജയകുമാറും ശ്രീമതി ഇന്ദു കെഎസും അടങ്ങുന്ന സമിതി കണ്ടെത്തിയത് ഗുരുതരമായ കാര്യങ്ങളാണ്. ഒരു സർവകാലശാലയിൽ നടക്കാൻ പാടില്ലാത്തത്.
2018 ഡിസംബറിലും 2019ലെ ഫെബ്രുവരിയിലും മാർച്ചിലുമൊക്കെയായി ദീപയ്ക്ക് അനുകൂലമായ കോടതി ഉത്തരവുകളുണ്ടായി. പക്ഷേ അതെല്ലാം സർവകലാശാല ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അവഗണിച്ചു. ഒടുവിൽ ആരോപണ വിധേയനായ അധ്യാപകനെ നേരിട്ട് വിളിച്ച് ഹൈക്കോടതി ശാസിച്ചു. എന്നിട്ടും ഒന്നുമുണ്ടായില്ല.
ഒരു ചർച്ച നടന്നെങ്കിലും പഴയ ഉറപ്പുകൾ ആവർത്തിക്കപ്പെട്ടു. സമരം അവസാനിപ്പിക്കാൻ മാത്രമുള്ള ഉറപ്പുകൾ നൽകി. പക്ഷേ ദീപ വഴങ്ങിയിട്ടില്ല. ഇല്ലാത്ത കോടതി ഉത്തരവിന്‍റെ പേരിൽ ഇപ്പോഴും ആരോപണ വിധേയനെ, ജാതി വിവേചനത്തിന് നേതൃത്വം നൽകിയ ആളെ സംരക്ഷിക്കുകയാണ് സർവകലാശാലയെന്ന് ദീപ പറയുന്നു.