കോഴിക്കോട്: ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിതക്കായി പോലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെയാണ് പ്രതിയെ വടകരയിലെ ബന്ധുവീട്ടിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ യുവതി ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും അത് സാധൂകരിക്കുന്ന തെളിവുകളോ മൊഴികളോ പോലീസിന് ലഭിച്ചിട്ടില്ല. സംഭവം നടന്ന ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴി വേഗത്തിൽ ശേഖരിച്ച് തുടർനടപടികളിലേക്ക് കടക്കാനാണ് പോലീസിന്‍റെ നീക്കം. വീഡിയോ ചിത്രീകരിച്ച മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്ന നടപടിയിലേക്കും പോലീസ് കടക്കും.
അതേസമയം ഇന്നുതന്നെ കുന്നമംഗലം കോടതിയിൽ ജാമ്യാപേക്ഷ നൽകാനാണ് ഷിംജിതയുടെ നീക്കം. കഴിഞ്ഞ വെളളിയാഴ്ച പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് യാത്രയ്ക്കിടെ ലൈംഗീക ഉദ്ധേശ്യത്തോടെ തന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും ഇക്കാര്യം താന്‍ വീഡിയോയില്‍ ചിത്രീകരിക്കുന്നത് കണ്ടിട്ടും അതിക്രമം തുടര്‍ന്നെന്നും ആയിരുന്നു ദീപകിന്‍റെ പേര് പരാമര്‍ശിക്കാതെ എന്നാല്‍ മുഖം വ്യക്തമാകും വിധം വിധം ഷിംജിത സമൂഹ മാധ്യമത്തില്‍ വീഡിയോ സഹിതം ഉന്നയിച്ച ആരോപണം.





























