പത്തനംതിട്ട : 2008 നവംബർ 26 നു മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ധീര സൈനികരെ അനുസ്മരിച്ചു കേരളത്തിലെ 14 ജില്ലയിലെയും സൈനികകൂട്ടായ്മകൾ ഒരുമിച്ചു നടത്തുന്ന ദീപശിഖാ യാത്രക്ക് ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്സ് (തപസ് ) ന്റെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. ഭീകരവാദത്തിന് എതിരെയുള്ള സന്ദേശവുമായാണ് ആൾ കേരള സോൾജിയേഴ്‌സ് അസോസിയേഷൻ അഡ്മിനിസ്ട്രേഷൻ ടീം (എകെഎസ്എഎടി) ദീപശിഖാ ബൈക്ക് റാലി കാസർഗോഡ് നിന്നും ആരംഭിച്ചത്. ഈ മാസം 26 നു തിരുവനന്തപുരത്തു റാലി അവസാനിക്കും. ജില്ലയിലെ റാലി തപസിന്റെ നേതൃത്വത്തിൽ നാട്ടിലുള്ള 50 ഓളം സൈനികരും കുടുംബങ്ങളും ചേർന്ന് ജില്ലാ അതിർത്തി ആയ പന്തളത്തു നിന്നും വീര മൃത്യു വരിച്ച ധീര ജവാൻ ഷൈൻ രാജന്റെ മാതാപിതാക്കൾ ദീപശിഖ ആലപ്പുഴ സൈനികകൂട്ടായ്മയിൽ (എസ്ഒഇവി) നിന്നും ഏറ്റുവാങ്ങി.
ശേഷം നടന്ന സമ്മേളനത്തിൽ സിനിമാ കോമഡി താരം ശ്രീ ഉല്ലാസ് പന്തളം വീര മൃത്യു വരിച്ച ജവാന്റെ മാതാപിതാക്കളെ പൊന്നാട അണിയിച്ചു ആദരിച്ചു. പന്തളം സ്റ്റേഷൻ എസ്ഐ മൊമെന്റോ നൽകി ആദരിച്ചു. പന്തളത്തു നിന്നും തുടങ്ങിയ റാലി നാരിയപുരത്തെ സ്വീകരണത്തിന് ശേഷം ഓമല്ലൂർ വഴി പത്തനംതിട്ട യുദ്ധ സ്മാരകത്തിൽ എത്തിച്ചേരുകയും യുദ്ധസ്മാരകത്തിൽ 14BN എൻ സി സി നായ്ക് സുബേദാർ പാട്ടിൽ പുഷ്പചക്രം അർപ്പിച്ചശേഷം പത്തനംതിട്ട ഫയർ ഫോഴ്സ് എഎസ്ഐ വീര ജവാന്റെ പത്നിയെ പൊന്നാട അണിയിച്ചു ആദരിച്ച ചടങ്ങിൽ എൻ സി സി കേഡറ്റ്സ് സല്യൂട്ട് നൽകി റാലിയെ സ്വീകരിച്ചു.
തുടർന്ന് റാലി കുമ്പഴ, വെട്ടൂർ, കോന്നി, പൂങ്കാവ്, താഴൂർ, തട്ട, അടൂർ, എന്നിവിടങ്ങളിൽ വിവിധ സംഘടനകളുടെ സ്വീകരണം ഏറ്റുവാങ്ങി 26 നു രാവിലെ ഏനാത്തു വെച്ചു ദീപശിഖ കൊല്ലം സൈനികകൂട്ടായ്മയായ ഒഎംഎസ് നു കൈമാറും. ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ തപസിന്റെ പ്രസിഡന്റ്. രാജ്‌മോഹൻ, ജോയിന്റ് സെക്രട്ടറി സരിൻ, ട്രെഷറർ ശ്യംലാൽ, കമ്മറ്റി അംഗങ്ങൾ ആയ ബിനു, ലിജു എന്നിവരുടെ നേതൃത്തിൽ 50 ഓളം സൈനികരും അവരുടെ കുടുംബങ്ങളും വിമുക്തഭടൻമ്മാർ, ഫയർ ഫോഴ്സ്, പോലീസ്, എൻസിസി കേഡറ്റ്സ്, നാട്ടുകാർ, കുട്ടികൾ, ക്ലബ് അംഗങ്ങൾ എന്നിവർ റാലിയിൽ പങ്കെടുത്തു.





























