തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെക്കുറിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയറ്റും വിശദമായ പരിശോധന നടത്തിയതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന യോഗങ്ങളിൽ പരാജയം സംബന്ധിച്ച വിമർശന-സ്വയംവിമർശനപരമായ പരിശോധനകളാണ് നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ പാർട്ടിക്കകത്ത് വിപുലമായ ചർച്ചകൾ സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ ജില്ലാ സെക്രട്ടറിയറ്റുകളും, നാളെയും മറ്റന്നാളുമായി ജില്ലാ കമ്മിറ്റികളും ചേരും. ഈ പരാജയവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പാർട്ടിക്കകത്ത് തുറന്ന ചർച്ചയ്ക്ക് വിധേയമാക്കുമെന്നും, അതിലൂടെ കൃത്യമായ ഒരു കാഴ്ചപ്പാടിലേക്ക് എത്താനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായത് വലിയ പരാജയമാണെന്നും അതിന് നിരവധി കാരണങ്ങളുണ്ടെന്നും പാർട്ടി വിലയിരുത്തുന്നു. ഈ കാരണങ്ങളെല്ലാം കൃത്യമായി പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടികളുമായി പാർട്ടി ഒന്നടങ്കം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.





























