തിരുവനന്തപുരം : പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയ്ക്ക് മരണം വരെ കഠിന തടവ്. ഒരു ദയയും അര്‍ഹിക്കാത്തതിനാല്‍ പ്രതിയ്ക്ക് മരണം വരെ കഠിന തടവ് ശിക്ഷ നല്‍കണം എന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് വിധി. 75,000 രൂപ പിഴ അടക്കാനും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍. ജയകൃഷ്ണനാണ് ചെങ്കല്‍ മര്യാപുരം സ്വദേശി ഷിജു (26)വിനെ ശിക്ഷിച്ചത്.
2019 ജനുവരിയിലാണ് പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടിനടുത്ത് മരപ്പണിക്ക് വന്ന പ്രതി വെള്ളം വേണമെന്ന വ്യാജേന പെൺകുട്ടിയുടെ വീട്ടിലെത്തി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പുറത്ത് അറിയിച്ചാല്‍ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി ആരോടും പറഞ്ഞില്ല. അടുത്ത ദിവസം പ്രതി വീണ്ടും വീട്ടിലെത്തി. വാതില്‍ തുറന്നില്ലെങ്കില്‍ കഴിഞ്ഞ ദിവസം നടന്ന കാര്യം പുറത്ത് പറയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.
ഭയന്ന് വാതില്‍ തുറന്ന കുട്ടിയെ അന്നേ ദിവസവും ബലാത്സംഗം ചെയ്തു. മൂന്ന് മാസത്തിന് ശേഷം കുട്ടി ഗര്‍ഭിണിയായപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. തുടര്‍ന്നാണ് പൂജപ്പുര പോലീസ് കേസെടുത്തത്. കുട്ടിയുടെ ശാരീരിക സ്ഥിതി മോശമായതിനാല്‍ വൈദ്യനിര്‍ദ്ദേശപ്രകാരം ഗര്‍ഭം അലസിപ്പിച്ചു. ഡി.എന്‍.എ പരിശോധനയില്‍ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ശാസ്ത്രീയമായി തെളിഞ്ഞു. കുട്ടിയുടെ അച്ഛന്‍ മരണപ്പെട്ടിരുന്നു. അമ്മയും ചേട്ടനുമൊത്താണ് പെൺകുട്ടി കഴിയുന്നത്.