കവിയൂർ : മഹാദേവക്ഷേത്രത്തിന്‍റെ ഇടിഞ്ഞ ചുറ്റുമതിൽക്കെട്ട് പുനര്‍ നിർമിക്കാൻ വൈകുന്നത് അപകടഭീഷണി ഉയർത്തുന്നു. വെട്ടുകല്ലിൽ പണിതിട്ടുള്ള ഇതിന്റെ 25 അടിയോളം വരുന്ന ബാക്കിഭാഗം ഏതുനിമിഷവും നിലംപതിക്കുന്ന ഗതിയിലാണ്. കനത്തമഴയിൽ കുതിർന്നുനിൽക്കുന്ന കല്ലുകൾ ഇളകിവീഴാൻ നേരം കാത്തുകഴിയുകയാണ്. നിലത്തുനിന്ന് 25 അടിയോളം ഉയരത്തിൽ നിർമിച്ചിട്ടുള്ള മതിൽക്കെട്ടിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പടിഞ്ഞാറെനടയിൽ കീഴ്തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് ഇറങ്ങുന്നതിന്റെ തെക്കുവശത്തെ കെട്ടുകൾ നിലം പൊത്തിയിട്ട് ഏകദേശം ഒരുവർഷമായി. ഇവയുടെ താഴെയായി നിൽക്കുന്ന വീടുകളുടെ മുറ്റത്തേക്കാണ് ചെങ്കല്ലുകൾ അടക്കം വീണത്.
70 അടിയോളം നീളത്തിൽ ഇടിഞ്ഞുപോയി. ഇതിന്റെ കാലപ്പഴക്കമാണ് ഇടിയാൻ കാരണമായതെന്ന് പഴമക്കാർ. സമീപത്തെ വൃക്ഷങ്ങളുടെ വേരുകളൊക്കെ മതിലിന് ഇടയിൽ കൂടിയാണ് കടന്നുപോകുന്നുത്. അതുകൊണ്ട് കെട്ടിന്റെ പലഭാഗങ്ങളും പുറത്തേക്ക് തള്ളി നൽക്കുന്നു. മഹാവിഷ്ണുവിന്റെ നടയിലേക്ക് ഇറങ്ങുന്ന പടിഞ്ഞാറ് ഭാഗത്തെ മതിലിന്റെ ഭാഗങ്ങളും ബലക്ഷയത്തിലായിട്ട് കാലങ്ങളായി. ഇവയുടെ സുരക്ഷയ്ക്കായി കെട്ടിയ താങ്ങുകൾ മതിലിൽനിന്ന് വേർപെട്ട് നിൽക്കുന്നു. ഇതുവഴി നടക്കാനായി തീർത്ത പുതിയ പടിക്കെട്ടുകളിൽ പാകിയിരുന്ന തറയോടും ഇളകികിടക്കുന്നു. ഈ പടിക്കെട്ടുകൾക്ക് പൈപ്പുകളിൽ തീർത്ത് കൈവരികളുടെ വെൽഡിങ് വിട്ടുപോയതിനാൽ ഭക്തർക്ക് ഇവയിൽ പിടിച്ചുകയറാനും ഇറങ്ങാനും കഴിയില്ല.





























