ഡല്‍ഹി : ഡല്‍ഹിയും പൗരത്വ ബില്ലിനെതിരെ പ്രമേയം പാസ്സാക്കി. ദേശീയ പൗരത്വ, ജനസംഖ്യാ പട്ടികകൾക്കെതിരെയാണ് പ്രമേയം പാസാക്കിയത്. വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക ഡല്‍ഹി നിയമസഭ സമ്മേളനത്തില്‍ മന്ത്രി ഗോപാല്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. ഡല്‍ഹിയില്‍ ജനസംഖ്യാപ്പട്ടിക നടപ്പാക്കരുതെന്നാണ് തങ്ങളുടെ ആവശ്യമെന്ന് റായി പറഞ്ഞു.
നടപ്പാക്കുകയാണെങ്കില്‍ 2010-ലെ മാതൃകയിലായിരിക്കണം. പൗരത്വപ്പട്ടികയും ജനസംഖ്യാപ്പട്ടികയും ഒരു ‘പ്രത്യേക വിഭാഗത്തെ’ മാത്രമല്ല ഭൂരിഭാഗം ജനങ്ങളെയും ബാധിക്കും. ബ്രിട്ടീഷ് ഭരണകാലത്തുപോലും ഇത്തരം കാര്യങ്ങള്‍ നടന്നിട്ടില്ലെന്നും ഓരോ വ്യക്തികളുടെയും പൗരത്വത്തെ ചോദ്യം ചെയ്യുന്നതാണിതെന്നും ഗോപാല്‍ റായി പറഞ്ഞു.
അതേസമയം പൗരത്വം തെളിയിക്കാനായി തന്റെ പക്കല്‍ ജനനസര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും അതിന്റെപേരില്‍ തടങ്കല്‍പ്പാളയത്തിലേക്ക് അയക്കുമോയെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ചോദിച്ചു. ദേശീയ പൗരത്വപ്പട്ടിക, ദേശീയ ജനസംഖ്യാപ്പട്ടിക, ഡല്‍ഹിയിലെ കൊറോണ വൈറസ് ബാധ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചക്കാണ് ഒരുദിവസത്തേക്ക് സഭ ചേര്‍ന്നത്. വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവും ചര്‍ച്ചയിൽ വിഷയമായി.