ന്യൂഡൽഹി : ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ ചട്ടലംഘനങ്ങളില്‍ കര്‍ശന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബി.ജെ.പി ദേശിയ ജനറൽ സെക്രട്ടറി അരുൺ സിംഗിന്റെ കാര്യത്തില്‍ കമ്മീഷന്‍ ഇന്ന് തീരുമാനമെടുത്തേക്കും. അമിത് ഷാക്കെതിരായ എ.എ.പിയുടെ പരാതിയും കമ്മീഷന്‍ പരിശോധിച്ച് വരികയാണ്.
ബി.ജെ.പി പരാതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഇന്ന് മറുപടി നല്‍കും. വര്‍ഗീയ പ്രസ്താവനകളില്‍ ബി.ജെ.പി എം.പിമാരായ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ്മ എന്നിവര്‍ക്ക് പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ബി.ജെ.പി ദേശിയ ജനറൽ സെക്രട്ടറി അരുൺ സിംഗിന്റെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കാനൊരുങ്ങുന്നത്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പരസ്യമിറക്കി എന്ന കോണ്‍ഗ്രസ് പരാതിയിലാണ് നടപടി.
ഇക്കാര്യത്തില്‍ മറുപടി സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അരുണ്‍ സിങിനോട് ആവശ്യപ്പെട്ടിരുന്നു. കോടതി കെട്ടിടത്തില്‍ മൊഹല്ല ക്ലിനിക്ക് തുടങ്ങുമെന്ന പരാമര്‍ശത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബി.ജെ.പി പരാതി നല്‍കിയത്. മറുപടി സമര്‍പ്പിക്കാന്‍ കെജ്രിവാളിനോടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ മറയാക്കി ആംആദ്മി പാര്‍ട്ടി നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു എന്ന് ആരോപിച്ചും ബി.ജെ.പി പരാതി നല്‍കിയിട്ടുണ്ട്.
കെജ്രിവാള്‍ ഭീകരനാണെന്ന പര്‍വേശ് വര്‍മ്മയുടെ പ്രസ്താവനക്കെതിരെയും മൊഹല്ല ക്ലിനിക്ക് സംബന്ധിച്ച ബി.ജെ.പി പ്രചാരണത്തിനെതിരെയും എഎപി പരാതി നല്‍കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത്ഷായെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്ന എ.എ.പി പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ച് വരികയാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് കമ്മീഷന് മുന്നില്‍ എഎപി നേതാക്കള്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു.