ന്യൂഡൽഹി : ഡൽഹിയിൽ സബ്-ഇൻസ്പെക്ടർമയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി പോലീസ് ഉദ്യോഗസ്ഥയുടെ പരാതി. ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിലെ സബ്-ഇൻസ്പെക്ടർക്കെതിരെയാണ് വനിതാ കോൺസ്റ്റബിൾ പരാതി നൽകിയിരിക്കുന്നത്. പീഡനദൃശ്യങ്ങൾ പകർത്തി എസ്.ഐ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നുണ്ട്.
ജോലിസ്ഥലത്തുവെച്ചാണ് പോലീസുകാരി എസ്.ഐ യെ പരിചയപ്പെടുന്നത്. ഒരുദിവസം എസ്.ഐ ഇവരെ നഗരത്തിലെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ച് ശീതളപാനീയം കുടിക്കാൻ നൽകി. എന്നാൽ മയക്കുമരുന്ന് കലർത്തിയ പാനീയം കുടിച്ച് താൻ ബോധരഹിതയായെന്നും എസ്.ഐ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ഉദ്യോഗസ്ഥൻ പിന്നീട് ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും വനിതാ കോൺസ്റ്റബിൾ ആരോപിച്ചു. ലൈംഗികപീഡനത്തിന് പുറമേ മാനസികപീഡനത്തിനും താൻ ഇരയായെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
വനിതാ കോൺസ്റ്റബിളിന്റെ പരാതിയിൽ ബലാത്സംഗക്കുറ്റം ഉൾപ്പെടെ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പോലീസുകാരിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. അതേസമയ കേസിൽ ഇതുവരെയും അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. കേസിൽ അന്വേഷണം തുടരുകയാണെന്നായിരുന്നു സൗത്ത് ഡി.സി.പി അതുൽ ഠാക്കൂറിന്റെ പ്രതികരണം.