തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറങ്ങിന് അടുത്തുളള വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് മാറ്റുമെന്ന നഗരസഭ തീരുമാനം നടപ്പായില്ല. നഗരസഭ പൊളിക്കാന്‍ തീരുമാനിച്ച ഷെല്‍റ്റര്‍ മോടി പിടിപ്പിച്ചിരിക്കുകയാണ് റസിഡന്‍സ് അസോസിയേഷന്‍. ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം എന്ന് എഴുതി വെയ്ക്കുകയും ചെയ്തു. ശ്രീകൃഷ്ണ നഗര്‍ റെസിഡന്‍റ് അസോസിയേഷന്‍റേതാണ് നടപടി.
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കുന്നു എന്ന് ആരോപിച്ച് ഇവിടുത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടങ്ങൾ മുറിച്ച് മാറ്റിയതും അടുത്തിരിക്കാനല്ലേ വിലക്കുളളൂ, മടിയിൽ ഇരിക്കാലോ എന്ന വിദ്യാർത്ഥികളുടെ വൈറൽ പ്രതിഷേധവും അടുത്തിടെയാണ് നടന്നത്. ഇടതുവലത് യുവജന സംഘടനകളൊക്കെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായെത്തിയിരുന്നു. സദാചാരവാദികൾക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെ ബസ്റ്റോപ്പ് അനധികൃതമായി നിർമിച്ചതാണെന്നും അത് പൊളിച്ചുനീക്കി പുതിയത് പണിയുമെന്നും മേയർ ആര്യാ രാജേന്ദ്രന്‍ വാഗ്ദാനം നൽകി. എന്നാല്‍ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം റസിഡന്‍റ്സ് അസോസിയേഷൻ മോടി പിടിപ്പിച്ചിരിക്കുകയാണ്. വിഷയത്തില്‍ മേയർ ആര്യ രാജേന്ദ്രന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. വിവാദ ഷെൽറ്റർ ഉടൻ പൊളിക്കും. ഉത്തരവ് ഉടൻ ഇറക്കും. ലിംഗ സമത്വ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ നിർമ്മാണം പി പി പി മോഡലിൽ, ഡിസൈൻ പൂർത്തിയായെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു.






























