കൊച്ചി : കോര്‍പ്പറേഷന്റെ കൊതുക് നശീകരണം ഫോഗിങ്ങില്‍ മാത്രമായി ചുരുങ്ങിയപ്പോള്‍ നഗരത്തില്‍ ഡെങ്കി കേസുകള്‍ പടരുന്നു. നഗരത്തില്‍ മാത്രം സംശയിക്കുന്ന 176 കേസുകളും 98 സ്ഥിരീകരിച്ച കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊതുകിനെ തുരത്താന്‍ പ്രധാന റോഡുകളിലൂടെ ഫോഗിങ് വാഹനങ്ങള്‍ പോകുന്നുണ്ട്. എങ്കിലും ഇടവഴികളിലും വാഹനങ്ങള്‍ കയറാന്‍ കഴിയാത്തിടങ്ങളിലും ഫോഗിങ് നടത്താന്‍ കഴിയുന്നില്ല.
വീടുകളിലെ ചെടിച്ചട്ടികളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുകയാണെന്ന് പൊതുമരാമത്ത് സമിതി ചെയര്പേഴ്സന് സുനിത ഡിക്സന് കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. വീടുകളില്‍ പരിശോധന നടത്താന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ അനുവദിക്കുന്നില്ല. കൊതുക് നിവാരണം, കുടിവെള്ളപ്രശ്നം എന്നിവ പരിഹരിക്കാന്‍ കൂടുതല്‍ പ്രവര്‍ത്തനം നടത്തേണ്ടതുണ്ടെന്ന് സി.എ. ഷക്കീറും ചൂണ്ടിക്കാട്ടി.
ചെറിയ വഴികളില്‍കൂടി സഞ്ചരിച്ച് ഫോഗിങ് നടത്താന്‍ കഴിയുംവിധം കൈയില്‍ കൊണ്ടുനടക്കാവുന്ന യന്ത്രം നഗരസഭ ജീവനക്കാര്‍ക്ക് നല്‍കണമെന്ന് കൗണ്‍സിലര്‍ മനു ജേക്കബ് ആവശ്യപ്പെട്ടു. ആറുമാസത്തിനിടെ 241 പേര്‍ക്കാണ് ഡെങ്കി ബാധിച്ചത്. വീടിനുള്ളില്‍ മണിപ്ലാന്റ് ഉള്‍പ്പെടെയുള്ള ചെടികള്‍ വളര്‍ത്തുന്ന പ്രവണത വര്‍ധിച്ചത് കൊതുക് പ്രജനനത്തിന് കാരണമായി. പൂട്ടിക്കിടക്കുന്ന വീടുകളിലെ ടെറസ്, ഒഴിഞ്ഞ പറമ്പുകള്‍ എന്നിവിടങ്ങളും കൊതുക് കേന്ദ്രമാകുന്നു. വൈറ്റില ജനത, കലൂര്‍ നോര്‍ത്ത്, കറുകപ്പള്ളി, കാരണകോടം, മാമംഗലം, പനമ്പള്ളിനഗര്‍, പച്ചാളം, ചക്കാമടം, ഫോര്‍ട്ട് കൊച്ചി പ്രദേശങ്ങളിലാണ് ഡെങ്കി കൂടുതല്‍ സ്ഥിരീകരിച്ചത്.