കൊച്ചി: കോതമംഗലത്ത് കെഎസ്ആർടിസി ബസിന്റെ ‘പറക്കുംതളിക’ മോഡൽ കല്യാണ ഓട്ടത്തിൽ നടപടിയുമായി മോട്ടാർ വാഹന വകുപ്പ്. ഡ്രൈവറോട് നാളെ രാവിലെ 11 മണിക്ക് ഹാജരാകാൻ ജോയിൻറ് അർടിഒ നിർദേശം നൽകി. കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യും. വിവാഹ ഓട്ടത്തിന് ശേഷം മടങ്ങി എത്തിയ ബസ് വീണ്ടും സർവീസിന് അയക്കരുതെന്ന് കെഎസ്ആർടിസി കോതമംഗലം ഡിപ്പോ അധികൃതരോട് ആവശ്യപ്പെട്ടു. ബസ് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് വീണ്ടും സർവീസ് നടത്തുന്നത് എംവിഡി തടഞ്ഞത്.
ഇന്ന് രാവിലെയാണ് കെഎസ്ആർടിസി ബസ് ദിലീപ് ചിത്രമായ ‘പറക്കും തളിക’യിലെ ‘താമരാക്ഷൻ പിള്ള’ ബസിനെ അനുസ്മരിപ്പിക്കും വിധം ‘അലങ്കരിച്ച്’ ഓട്ടം നടത്തിയത്. മരച്ചില്ലകളെല്ലാം കെട്ടിവച്ചായിരുന്നു ബസ് ‘അലങ്കരിച്ചിരുന്നത്’. മരച്ചില്ലകൾ പുറത്തേക്ക് തള്ളി നൽക്കും വിധം ബസിൽ കെട്ടിവച്ചിരുന്നു. ബസിന് മുന്നിൽ സിനിമയിലേതിന് സമാനമായി ‘താമരാക്ഷൻ പിളള’ എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു. കെഎസ്ആർടിസി എന്ന് എഴുതിയിരുന്ന ഇടത്താണ് ‘താമരാക്ഷൻ പിളള’ എന്ന് എഴുതിയത്.
കോതമംഗലം നെല്ലിക്കുഴിയിൽ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്കാണ് ബസ് സർവീസ് നടത്തിയത്. കോതമംഗലം ഡിപ്പോയിലേതായിരുന്നു ബസ്. രണ്ട് ദിവസം മുമ്പാണ് രമേശ് എന്നയാളെത്തി കല്യാണ ഓട്ടം ബുക്ക് ചെയ്തതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. സിനിമയിലേതിന് സമാനമായി ബസിന് ചുറ്റും മരച്ചില്ലകൾ വച്ചുകെട്ടുകയായിരുന്നു. ബ്രസീൽ, അർജന്‍റീന പതാകകളും ബസിന് മുന്നിൽ കെട്ടി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ചില പൊതുപ്രവർത്തകരാണ് കോതമംഗലം പോലീസിനെ വിവരം അറിയിച്ചത്. മോട്ടോർ വാഹന വകുപ്പിനും ദൃശ്യങ്ങൾ കൈമാറിയിരുന്നു.