പന്തളം : ആനയടി കൂടൽ റോഡിന്റെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കുരമ്പാല തെക്ക് ഭാഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരമായി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നേരിട്ട് സ്ഥലം സന്ദർശിച്ച് പ്രദേശവാസികളോട് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പ്രശ്നങ്ങൾക്ക് പരിഹാരം ആയത്. റോഡിന്റെ സൈഡ് കെട്ട്, ഓട നിർമ്മാണം എന്നിവ സംബന്ധിച്ച് ആ ഭാഗത്തെ ആളുകൾക്കുണ്ടായിരുന്ന പ്രശ്നങ്ങൾ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കേൾക്കുകയും അത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു.
പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച ഡെപ്യൂട്ടി സ്പീക്കർ പ്രശ്നങ്ങൾ എല്ലാം രമ്യമായി പരിഹരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കാൻ വേണ്ട നിർദേശം നൽകുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഓട നിർമ്മിക്കുന്നതിനും സൈഡ് കെട്ടി പ്രൊട്ടക്ഷൻ വാൾ നിർമ്മിക്കുന്നതിനും റോഡ് ടാറിങ്ങ് ആരംഭിക്കുന്നതിനും ധാരണയായി.
നാളെ മുതൽ ടാറിംഗ് പുനരാരംഭിക്കുമെന്നും എത്രയും വേഗം റോഡ് സഞ്ചാര യോഗ്യമാക്കി ജനങ്ങൾക്കായി തുറന്ന് കൊടുക്കാൻ സാധിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കരാറുകാരൻ, വാർഡ് കൗൺസിലർ രാജേഷ് കുമാർ, സി പി ഐ കുരമ്പാല തെക്ക് ബ്രാഞ്ച് കമ്മറ്റിയംഗം മാധവനുണ്ണിത്താൻ തുടങ്ങിയവരും ഡെപ്യൂട്ടി സ്പീക്കർക്കൊപ്പം ഉണ്ടായിരുന്നു.





























