റാന്നി: വിശ്വാസത്തിന്റെ കാഴ്ചയും കണ്ണുകളിൽ സ്നേഹത്തിന്റെ പ്രകാശവും ഉദിച്ചെങ്കിൽ മാത്രമേ ക്രിസ്തുമസ് അർത്ഥപൂർണ്ണമാകൂവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. വടശേരിക്കര ഐക്യക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ആഘോഷം ”ദിവ്യവെളിച്ചം 2025” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതങ്ങളും ദുരന്തങ്ങളും ഏറ്റുവാങ്ങിയ ജീവിതങ്ങൾക്ക് ആശ്വാസമാകുവാനും പീഡിതരേയും പരാജിതരേയും ചേർത്തു നിർത്തുന്നതാണ് ക്രിസ്തുമസ്. ഉണ്ണിയേശു കണ്ടതുപോലെ ചുറ്റുപ്പാടുകളെ കാണുവാൻ നമ്മേ പ്രേരിപ്പിക്കുകയാണ് ഇത്. ക്രിസ്തുവിനോട് താദാത്മ്യപ്പെടുകയും വിശക്കുന്നവന് അപ്പം മുറിച്ചു നൽകുകയും ചെയ്യുമ്പോളാണ് ക്രിസ്തുമസ് ആഘോഷത്തിന് പൂർണതയുണ്ടാവുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
റവ.ഫാ.ഫിലിപ്പ് ബേബി അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്ത മുഖ്യ സന്ദേശം നല്‍കി. ഫാ.എബി വര്‍ഗീസ് വലിയതറയില്‍ ഉപഹാര സമര്‍പ്പണം നടത്തി.കെ.എം സുലൈമാന്‍ കുന്നിനിയില്‍ അനുമോദന സന്ദേശം നല്‍കി. റവ. ജോണ്‍മാത്യു മുളമൂട്ടില്‍, റവ.ടി.കെ വര്‍ഗീസ് താഴത്തില്ലത്ത്, റവ. മാത്യു എബ്രഹാം, റവ. സന്തോഷ് മാത്യു, ഫാ. ജോജി ജോര്‍ജ് ഫിലിപ്പ്, റവ. സന്തോഷ് ജോസഫ്, ഫാ. സിജോ പന്നനകുന്നേല്‍, ഫാ. വര്‍ഗീസ് ചാമക്കാല, ഫാ. പീറ്റര്‍ കുത്തുകല്ലുങ്കല്‍, റവ. ജോബിന്‍ എ. ജോര്‍ജ്, ഫാ. സെബാസ്റ്റ്യന്‍ കോര്‍ എപ്പിസ്ക്കോപ്പ, ബെന്നി പുത്തന്‍പറമ്പില്‍, സന്തോഷ് കെ.ചാണ്ടി, തോമസ് ചാക്കോ വാഹപ്ലാക്കല്‍, സ്വപ്ന സൂസന്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.





























