തിരുവനന്തപുരം: തലസ്ഥാനത്തെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി ടണലിൽ ഇറങ്ങിയുള്ള തിരച്ചിൽ രാവിലെ തുടരും. രാവിലെ ആറ് മണിക്ക് തന്നെ തിരച്ചിൽ ആരംഭിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. ജില്ലാ കളക്ടറും മേയറും എൻഡിആർഎഫ് സംഘവും നടത്തിയ ചർച്ചയക്ക് ശേഷമാണ് സുരക്ഷ കൂടെ പരിഗണിച്ച് തിരച്ചിൽ രാവിലെത്തേക്ക് മാറ്റിയത്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ്. റെയിൽവേയുടെ പ്രവർത്തനങ്ങളെ ബാധിക്കും എന്നുള്ളത് കൊണ്ടാണിത്. പുലർച്ചെ മൂന്ന് മണിയോടെ ട്രെയിൻ സർവീസുകൾ നിരവധിയെണ്ണം എത്തുന്നതിനാൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ അടക്കം ഒരു പ്രവർത്തനവും പാടില്ലെന്നാണ് റെയിൽവേ അറിയിച്ചത്.
ആറ് മണിക്ക് രക്ഷാപ്രവർത്തനം ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എൻഡിആർഎഫ് ടീം, സ്കൂബ ടീം, ജെൻ റോബോട്ടിക്സ് ടീമിന്റെ റോബോട്ടുകൾ എന്നിവർ ചേർന്നാണ് രാവിലെ ജോയിക്കായി തിരച്ചിൽ നടത്തുക. മൂന്നാം പ്ലാറ്റ്ഫോമിലെ മാൻഹോൾ വഴി തിരച്ചിൽ നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഒന്നാം പ്ലാറ്റ്ഫോമം വഴി ടണലിലേക്ക് ഇറങ്ങി തിരച്ചിൽ നടത്തുമെന്ന് കളക്ടർ പറഞ്ഞു.