ഗസ: യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കിയിട്ടും ഗസ്സയിൽ ആക്രമണവും കുരുതിയും തുടർന്ന് ഇസ്രായേൽ. 81 പേർ കൂടി കൊല്ലപ്പെട്ടതോടെ മരണസംഖ്യ 32,414 ആയി.റമദാനിൽ അടിയന്തര വെടിനിർത്തലിന് യു.എൻ രക്ഷാ സമിതി പാസാക്കിയ പ്രമേയം നടപ്പാക്കാൻ തയാറല്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രായേൽ. യുദ്ധം റഫയിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന പ്രകോപന പ്രസ്താവനയുമായി മന്ത്രി ബെൻ ഗവിറും മറ്റും രംഗത്തുവന്നു. റഫ ഉൾപ്പെടെ ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും വ്യാപക ആക്രമണം നടന്നു. ഒരാഴ്ചയായി ഇസ്രായേൽ ക്രൂരത തുടരുന്ന ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ ആളുകളെവെടിവെച്ചു വീഴത്തിയ ഇസ്രായേൽ സേന, മൃതദേഹങ്ങൾക്ക് മുകളിലൂടെ യുദ്ധ ടാങ്കുകളും കവചിത ബുൾഡോസറുകളും കയറ്റിയിറക്കിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
യു.എന്നിൽ പ്രമേയം പാസായതോടെ ലോകത്തിനു മുന്നിൽ ഒറ്റപ്പെട്ട ഇസ്രായേൽ, കൂടുതൽ ഹമാസ് നേതാക്കളെ വകവരുത്തിയെന്ന അവകാശവാദവുമായി രംഗത്തു വന്നു. ഒക്ടോബർ ഏഴിെൻറ ആക്രമണത്തിെൻറ ശിൽപികളിൽ ഒരാളും അൽഖസ്സാം ബ്രിഗേഡിെൻറ പ്രധാന കമാണ്ടറുമായ മർവാൻ ഇസ്സയെ ഈ മാസം പത്തിന് നടന്ന ആക്രമണത്തിൽ കൊലപ്പെടുത്തിയെന്നാണ് സൈനിക വക്താവ് അറിയിച്ചത്.





























