ദില്ലി : ഇൻഡിഗോ വിമാനക്കമ്പനിക്ക് 22.20 കോടി രൂപ പിഴയിട്ട് ഡിജിസിഎ. ഡിസംബറിൽ വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടതിലാണ് കടുത്ത നടപടി. 50 കോടി രൂപ ബാങ്ക് ഗ്യാരണ്ടി നൽകാനും ഡിജിസിഎ ഉത്തരവിട്ടു. ഡിജിസിഎയുടെ നാലംഗ കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് നടപടി. രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരിൽ 60 ശതമാനത്തിലധികം പേരെ വഹിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനിൽ ഒന്നാണ് ഇൻഡിഗോ. പുതിയ ഡ്യൂട്ടി സമയ പരിധി (FDTL) മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനെത്തുടർന്ന് ജീവനക്കാരുടെ ക്ഷാമം ഉണ്ടായതാണ് പ്രധാനമായും സർവീസുകളുടെ തടസ്സത്തിന് കാരണമായത്.
പുതുക്കിയ ക്രൂ ഡ്യൂട്ടി, വിശ്രമ നിയന്ത്രണങ്ങളുടെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടം കഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്നുവെങ്കിലും ഇത് ഇൻഡിഗോയെ വേണ്ടത്ര സർവീസുകൾ നടത്തുന്നതിന് സഹായിച്ചില്ല. ഡിസംബർ 03 ന് ഇൻഡിഗോയുടെ 19.7 ശതമാനം വിമാനങ്ങൾ മാത്രമേ കൃത്യസമയത്ത് സർവീസ് നടത്തിയിരുന്നുളൂ. ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളിൽ ഇൻഡിഗോയുടെ സർവീസുകൾ റദ്ദാക്കപ്പെട്ടിരുന്നു. ഇത് വിമാനത്താവളങ്ങളിൽ യാത്രക്കാരെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലേക്ക് വരെ എത്തിച്ചു. യാത്രക്കാരുടെ പരാതികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന സാഹചര്യങ്ങളും ഉണ്ടായി. പലർക്കും കൂടുതൽ ചെലവേറിയ ടിക്കറ്റുകൾ ബുക്ക് ചെയ്ത് യാത്രകൾ തുടരേണ്ട സാഹചര്യവും ഉണ്ടായി.





























