ന്യൂഡൽഹി : അഫ്ഗാനിലെ സ്ഥിതിഗതികൾ മോശമാണെന്നും ദോഹയിൽ വെച്ച് താലിബാൻ നൽകിയ വാക്കുപാലിച്ചില്ലെന്നും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ സംബന്ധിച്ച് വിശദീകരിക്കുന്നതിന് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 ഫെബ്രുവരിയിൽ താലിബാൻ നേതാക്കളും യുഎസും തമ്മിൽ ഒപ്പിട്ട ദോഹ ഉടമ്പടിയിൽ മത സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പ് നൽകിയിരുന്നു. അഫ്ഗാനിലെ എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളിക്കുന്ന സർക്കാരാകാണം വരേണ്ടതെന്നടക്കം കരാറിലുണ്ടായിരുന്നു. ഇതൊന്നും പാലിക്കാതെയാണ് താലിബാന്റെ നീക്കമെന്നാണ് ജയ്ശങ്കർ പറയുന്നത്.
കഴിയാവുന്നത്ര ആളുകളെ ഒഴിപ്പിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. അഫ്ഗാനിൽ കുടുങ്ങി കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും തിരികെ എത്തിക്കുക എന്നതിനാണ് മുൻഗണന എന്നും വിദേശകാര്യ മന്ത്രി വിശദീകരിച്ചു. അഫ്ഗാനിൽ നിന്ന് പുറത്ത് കടക്കാനായി 15000 ത്തോളം പേർ കേന്ദ്ര സർക്കാരിനെ സമീപിച്ചതായാണ് റിപ്പോർട്ട്. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് അമേരിക്ക,റഷ്യ, ചൈന എന്നീ രാജ്യങ്ങൾ കൈക്കൊണ്ട നടപടികൾ സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി പ്രതിപക്ഷ പാർട്ടികളോട് വിശദീകരിച്ചതായണ് വിവരം.
ജയ്ശങ്കറിന് പുറമെ കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും പ്രഹ്ലാദ് ജോഷിയും സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസിനെ പ്രതിനിധീകരിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയും യോഗത്തിനെത്തി. എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, ഡി.എം.കെ നേതാവ് ടി.ആർ.ബാലു, മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ എന്നിവരും യോഗത്തിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തെ തുടർന്നാണ് വിദേശകാര്യ മന്ത്രി സർവകക്ഷി യോഗം വിളിച്ച് ചേർത്ത് സ്ഥിതിഗതികൾ വിശദീകരിക്കുന്നത്.