ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ഗർഭിണികളെ പരിഹസിക്കുന്ന രീതിയിൽ മറുപടി നൽകിയ രാജസ്ഥാൻ ആരോഗ്യമന്ത്രിയുടെ പ്രസ്താവന രാജ്യവ്യാപകമായി വലിയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്. രാജസ്ഥാനിലെ ബിക്കാനേറിലുള്ള പ്രിൻസ് ബിജയ് സിങ് മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അഞ്ച് സ്ത്രീകൾക്ക് പ്രസവശേഷം കടുത്ത ആരോഗ്യപ്രശ്നങ്ങളും വൃക്ക തകരാറുകളും സംഭവിച്ച സംഭവത്തോട് പ്രതികരിക്കവെയാണ് മന്ത്രി മനുഷ്യത്വരഹിതമായ പ്രസ്താവന നടത്തിയത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ സ്ത്രീകളുടെ നില ഗുരുതരമായിരുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മന്ത്രി മാധ്യമപ്രവർത്തകർക്ക് മുന്നിൽ നാക്കുപിഴച്ചത്. “ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുമ്പോൾത്തന്നെ അവരുടെ നില ഗുരുതരമായിരുന്നു. പ്രിൻസിപ്പൽ സാർ പറയട്ടെ, ഗർഭിണികൾ ഏത് അവസ്ഥയിലാണ് ഇവിടെ എത്തിയതെന്ന്? അവർ വരുമ്പോൾ തന്നെ അവശരായിരുന്നോ? അതോ നൃത്തം ചെയ്താണോ വന്നത്?” എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.ആരോഗ്യ പ്രവർത്തകർ ദിവസേന നിരവധി പേരെ രക്ഷിക്കുന്നുണ്ടെന്നും ആരും അതിനെക്കുറിച്ച് സംസാരിക്കാതെ മരണനിരക്കിനെക്കുറിച്ച് മാത്രമാണ് ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആയിരം പേർ വന്നാൽ അതിൽ രണ്ടുപേർ മാത്രമാണ് മരിക്കുന്നതെന്നും ബാക്കിയുള്ളവർ സുഖം പ്രാപിച്ച് വീട്ടിൽ പോകുന്നുണ്ടെന്നും മന്ത്രി ന്യായീകരിച്ചു. മന്ത്രിയുടെ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനയ്ക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. പ്രസവവേദന അനുഭവിക്കുന്ന സ്ത്രീകൾ നൃത്തം ചെയ്താണ് വരുന്നത് എന്ന തരത്തിലുള്ള പരാമർശം മാതൃത്വത്തെയാകെ അപമാനിക്കുന്നതാണെന്ന് രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ടിക്കാറാം ജുല്ലി കുറ്റപ്പെടുത്തി. കടുത്ത പ്രസവവേദനയുമായി എത്തുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് പാട്ടും നൃത്തവുമല്ല, മികച്ച ആരോഗ്യ പരിരക്ഷയും സൗകര്യങ്ങളുമാണ് ഭരണകൂടം ഉറപ്പാക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർന്ന നിലയിലാണ്. പ്രസവവേദന അനുഭവിക്കുന്ന സ്ത്രീകൾക്ക് ആവശ്യത്തിന് സ്ട്രെക്ച്ചറുകൾ പോലും നൽകാൻ കഴിയാത്ത പരാജയം മറച്ചുവെക്കാനാണ് ആരോഗ്യ മന്ത്രി ലജ്ജാകരമായ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത്. ഈ വിഷയത്തിൽ സംസ്ഥാനത്തെ ജനങ്ങളോടും സ്ത്രീസമൂഹത്തോടും ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ് ഖിൻവ്സാർ എത്രയും വേഗം പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടു.






























