തിരുവനന്തപുരം : ഡിജിറ്റൽ സർവേയിൽ കണ്ടെത്തിയ അധികഭൂമി ഭൂമിയുടെ ഉടമസ്ഥാവകാശം നിയമപരമായി ക്രമവത്കരിക്കുന്നതിനുള്ള ‘സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി (ക്രമവത്കരണ) ബിൽ-2025’ നിയമസഭ പാസാക്കി ഒൻപതുമാസത്തോളമായിട്ടും ഗവർണറുടെ അംഗീകാരം ലഭിച്ചില്ല. ഇതോടെ ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ ഇത്തരം ഭൂമികളിലെ റവന്യൂസേവനങ്ങൾ തടസ്സപ്പെടുന്നത് ഒഴിവാക്കാൻ സർക്കാർ നടപടി തുടങ്ങി. ആധാരത്തിലുള്ളതിനെക്കാൾ ഭൂമി സർവേക്കുശേഷം ഉണ്ടെങ്കിൽ അതിന്റെ നികുതി വാങ്ങാനും മറ്റ് റവന്യൂസേവനങ്ങൾ നടത്താനുമുള്ള ഉത്തരവാണ് നടപ്പാക്കിത്തുടങ്ങിയത്. എന്നാൽ, ഇതുകൊണ്ട് ഭൂമിയിലെ ഉടമസ്ഥാവകാശം കിട്ടില്ല. 2021 വരെ നികുതിയെടുക്കൽ ഉണ്ടായിരുന്നതാണ്. ബിൽ നിയമമാവുമ്പോൾ ഉടമസ്ഥാവകാശം കിട്ടുമെന്നതിനാലാണ് നികുതിയെടുത്തിരുന്നത്. എന്നാൽ, ഗവർണർ ഒപ്പിടാത്തതിനാൽ ബിൽ നിയമമായില്ല.
2021 മുതൽ നികുതിയെടുക്കുന്നത് നിർത്തിവെക്കാൻ സർക്കാർ ഉത്തരവിട്ടതിനാൽ ആ സൗകര്യം ഇല്ലാതാവുകയും ചെയ്തു. ഇപ്പോഴത്തെ തീരുമാനം താത്കാലികമാണെങ്കിലും ഭൂമി സ്വന്തം പേരിലേക്ക് മാറിക്കിട്ടണമെങ്കിൽ നിയമം നിലവിൽവരണം. ഡിജിറ്റൽ സർവേ പൂർത്തിയായി വിജ്ഞാപനം ചെയ്ത 458 വില്ലേജുകളിലെ ഭൂമിക്കാണ് പുതിയ ഉത്തരവ് ബാധകമാകുക. ഡിജിറ്റൽ ബേസിക് ടാക്സ് രജിസ്റ്ററിലെ വിസ്തീർണം അടിസ്ഥാനമാക്കി ഭൂനികുതി സ്വീകരിക്കാനും പോക്കുവരവ് ഉൾപ്പെടെയുള്ള റവന്യൂ സേവനങ്ങൾ നൽകാനും അനുമതി നൽകിയിട്ടുണ്ട്. ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ നൽകുന്ന എല്ലാ രേഖകളിലും ‘അന്തിമ ക്രമവത്കരണ നിയമത്തിന് വിധേയമാണ്’ എന്ന വാട്ടർമാർക്ക് രേഖപ്പെടുത്തും. നിയമപരമായ ക്രമവത്കരണത്തിന് വ്യവസ്ഥയില്ലാത്തതിനാൽ പോക്കുവരവ്, ഭൂമി വിൽപ്പന, ബാങ്ക് വായ്പ, അവകാശമാറ്റം തുടങ്ങിയ നടപടികൾ പല സ്ഥലങ്ങളിലും തടസ്സപ്പെട്ടു. ഇതാണ് പ്രത്യേക നിയമം കൊണ്ടുവരാൻ കാരണം. ഡിജിറ്റൽ സർവേയിൽ കണ്ടെത്തുന്നത് അധികഭൂമിയോ സർക്കാർ ഭൂമിയോ തർക്കത്തിലുള്ള ഭൂമിയോ കോടതിവ്യവഹാരത്തിലുള്ള ഭൂമിയോ ആണെങ്കിൽ ബില്ലിന്റെ പരിധിയിൽവരില്ല. സർക്കാർഭൂമിയുടെ വിസ്തീർണം കുറയുന്ന രീതിയിലുള്ള ക്രമവത്കരണവും അനുവദിക്കില്ല.






























