പത്തനംതിട്ട :സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയ പ്രിയദര്‍ശിനി പദ്ധതി സ്ത്രീകള്‍ ഏറ്റെടുത്തതോടെ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജോലിയുള്ള സ്ത്രീകള്‍ അവധിയെടുത്ത് നാട് ചുറ്റാന്‍ ഇറങ്ങിയപ്പോള്‍ അടുക്കളയില്‍ തളച്ചിടേണ്ടി വന്ന കേരളത്തിലെ സ്ത്രീ ജനങ്ങള്‍ക്ക് മാനസികമായി ഉല്ലാസമൊരുക്കുവാനും പ്രിയദര്‍ശിനി പദ്ധതിക്ക് സാധിച്ചു. പദ്ധതി നടപ്പാക്കിയതിന് ശേഷം വിദേശ വിനോദ സഞ്ചാരികളോ ഇതര സംസ്ഥാനക്കാരായ വിനോദ സഞ്ചാരികളോ അല്ല കേരളത്തിലെ വിനോദ സഞ്ചാര മേഖലകള്‍ കയ്യടക്കിയിരിക്കുന്നത്. അത് കേരളത്തിലെ സാധാരണക്കാരായ വീട്ടമ്മമാരാണ്. അയല്‍കൂട്ടങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, ഓഫീസുകളിലെ വനിതാ കൂട്ടായ്മകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ദിവസവും ടൂറുകള്‍ പ്ലാന്‍ ചെയ്യപ്പെടുകയാണ്. യാത്ര സൗജന്യമായതിനാൽ പലരും ജോലിക്ക് അവധിയെടുത്ത് പോലും നാടുകാണാൻ ഇറങ്ങുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഗവിയിലും മൂന്നാറിലുമാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്കുള്ള സൗജന്യ ബസിൽ യാത്രക്കാരുടെ എണ്ണം കുത്തനെ ഉയർന്നതോടെ ഒരു ബസിൽ പരമാവധി 50 പേരെ മാത്രമായി അധികൃതർ നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടായി. ഒന്നോ രണ്ടോ ബസുകൾ മാറിക്കയറിയും സമീപ ജില്ലകളിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് വനിതകൾ എത്തുന്നുണ്ട്. അടിമാലി കെ.എസ്.ആർ.ടി.സി അധികൃതരുടെ വിവരമനുസരിച്ച് മൂന്നാറിലേക്കുള്ള വനിതാ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണ് അടുത്തിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ കുടുംബസമേതം എത്തുന്നവരാണ് കൂടുതലെങ്കിലും മറ്റ് പ്രവൃത്തി ദിവസങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
പ്രിയദർശിനി പദ്ധതിയുടെ ജനപ്രീതി ഉയർന്നതോടെ ടൂറിസം റൂട്ടുകളിലെ കെ.എസ്.ആർ.റ്റി.സി ബസുകൾ നിറഞ്ഞോടുകയാണ്. എന്നാൽ ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ യാത്രക്കാർ കുറഞ്ഞത് അവരെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. അതേസമയം കെ.എസ്.ആർ.റ്റി.സി ബസുകളിലെ അമിത തിരക്ക് പ്രാദേശിക യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. ടൂറിസം കേന്ദ്രങ്ങളിൽ ആളുകളുടെ എണ്ണം കുത്തനെ വർധിച്ചിട്ടും പ്രാദേശിക ഹോട്ടലുകൾക്കും റെസ്റ്റോറന്റ്കൾക്കും വലിയ നേട്ടമില്ലെന്നാണ് വ്യാപാരികളുടെ പരാതി.
വനിതകള്‍ യാത്രക്കിടയില്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണം കയ്യില്‍ കരുതുന്നതാണ് ഹോട്ടലുകളുടെ വരുമാനം കുറയാന്‍ കാരണം. സാധാരണയായി വിദേശികളും ഉത്തരേന്ത്യൻ സഞ്ചാരികളുമാണ് ടൂറിസം മേഖലയിൽ കൂടുതൽ പണം ചെലവഴിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ തദ്ദേശീയ സഞ്ചാരികൾ ചെലവുകൾ പരമാവധി കുറച്ചാണ് യാത്ര ചെയ്യുന്നതെന്നും വ്യാപാരികൾ പറയുന്നു. എങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് മൺസൂൺ കാലത്തും കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ സജീവമായി തുടരുന്നത് സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് ഗുണകരമാകുമെന്ന വിലയിരുത്തലുമുണ്ട്.
































