റാന്നി: പൊന്തകോസ്ത് സഭയില്‍ ആരാധന നടത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ഇടമുറി തോമ്പിക്കണ്ടം എ.ജി ചര്‍ച്ചിലെ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കെത്തിയത്. തുടര്‍ന്ന് പള്ളിയുടെ സമീപത്തെ സംഘര്‍ഷം റാന്നി താലൂക്ക് ആശുപത്രിയിലേക്കും പടര്‍ന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ചതിന് 19 പേരെ റാന്നി പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴഞ്ചേരി കാവുങ്കൽ വി ജെ സൈമൺ (67), എരുമേലി ഓലിക്കൽ ജോസ് ജോർജ് (54), ഇടമുറി പള്ളിപ്പറമ്പിൽ സജി ഡാനിയേൽ (44) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവവുമായി ബന്ധപ്പെട്ട് കോട്ടാങ്ങൽ നെടുമ്പാല മുള്ളൻകുഴിയിൽ എം രാജു പോൾ (59), കാഞ്ഞിരപ്പള്ളി വട്ടകപ്പാറ കല്ലിങ്കൽ പറമ്പിൽ ബേബി (65), കുളത്തൂർ നെടുമ്പാല മുള്ളാൻകുഴിയിൽ എം ബ്ലെസ്സൻ (30), പെരുമ്പെട്ടി ചാന്തുർ ചാലാപ്പള്ളി മാടക്കാട് എം സി ശശിധരൻ (60), വായ്പൂര് പെരുമ്പാറ തൃച്ചൂർപുരം ബിനു ടി ബേബി (49), എഴുമറ്റൂർ പുത്തൻവീട്ടിൽ സാംസൺ പി സാബു (27), പാടി മൺ പെരുമ്പാറ കാരങ്ങാട്ട് ബിനു ജോസഫ് (39), പെരുമ്പാറ പാറേപള്ളിയിൽ പി സി തോമസ് (56), കാഞ്ഞീറ്റുകര, കുന്നംപാറക്കൽ കെ അനീഷ് (40), ചരൽക്കുന്ന് കാവുങ്കൽ അനീഷ് ജോസഫ് സൈമൺ (43), പഴവങ്ങാടി ചെല്ലക്കാട് മാടത്തും പടി ചാമക്കാലയിൽ ഡാനിയേൽ സി ചാക്കോ (55), മണിമല ആലപ്ര കുരുമ്പയിൽ ജോസ് (58), കാഞ്ഞീറ്റുകര കുന്നംപാറക്കൽ സോമനാഥൻ (43), ചേത്തക്കൽ കോതാനി പാട്ടത്തിൽ പി സി ശ്യാംകുമാർ (48), മാടത്തുംപടി ചാമക്കാലയിൽപീറ്റർ തോമസ് (43), പെരുമ്പാറ അതബോലിക്കൽ, ഫാൻസിലി വർഗീസ് (55), ആനിക്കാട് പള്ളിക്കൽ ജോസഫ് പി. തോമസ് (48), എഴുമറ്റൂര് പുല്ലേലി മണ്ണിൽ മത്തായി സക്കറിയ (65), മാടത്തുംപടി ജോമോൻ പി ഡാനിയേൽ (37) എന്നിവർക്കെതിരെയാണ് റാന്നി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച രാവിലെ 9.15 ആണ് താലൂക്ക് ആശുപത്രിയിൽ ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്.
ഇടമുറി തോമ്പിക്കണ്ടം എ.ജി ചര്‍ച്ചില്‍ നാളുകളായി ഉണ്ടായിരുന്ന തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. കൊറ്റന്‍കുടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സഭയില്‍ കോടതി വിധിയെ തുടര്‍ന്ന് ഒരു വിഭാഗത്തിന് ആരാധന വിലക്ക് ഉണ്ടായിരുന്നു. ഇത് ധിക്കരിച്ച് ഇന്ന് കാലത്ത് കോഴഞ്ചേരി സ്വദേശിയായ വി.ജെ സൈമണ്‍ ആരാധന നടത്താന്‍ എത്തി. വിവരം അറിഞ്ഞ് എത്തിയ മറുഭാഗം ഇത് തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇരുവിഭാഗവും സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതില്‍ പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ഇരു കൂട്ടരും ഇവിടെ സംഘടിച്ചു. തുടര്‍ന്ന് സംഘര്‍ഷം ഇവിടേക്ക് മാറി. ആശുപത്രിയിലെ കസേര തല്ലിയൊടിക്കുകയും തടയാന്‍ എത്തിയ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടു കൂട്ടരേയും ആശുപത്രിയുടെ ഉള്ളിലാക്കി പൂട്ടിയിട്ട ശേഷം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് റാന്നി പോലീസ് എത്തി ഇരു കൂട്ടരേയും കസ്റ്റഡിയില്‍ എടുത്തു. ഡ്യൂട്ടി ഡോക്ടര്‍ അജാസ് ജമാലിന്‍റെ മൊഴി പ്രകാരമാണ് കേസ് എടുത്തത്.





























