ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ടിഎംസി ജനറല്‍ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനര്‍ജി ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി. വിമത എംപിമാരായ 20 പേരെ അയോഗ്യരാക്കണമെന്നാണ് ബാനര്‍ജി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന സ്പീക്കറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പാര്‍ലമെന്റിന് പുറത്തുള്ള മാധ്യമപ്രവര്‍ത്തകരോടും അഭിഷേക് പ്രതികരിച്ചു. ഭരണഘടനയുടെ ഒരു പകര്‍പ്പ് ഉയര്‍ത്തിക്കാണിച്ചായിരുന്നു അഭിഷേക് പ്രതികരിച്ചത്. അഭിഷേകിനൊപ്പം ലോക്സഭാംഗങ്ങളായ സൗഗത റോയ്, മഹുവ മൊയ്ത്ര, കല്യാണ്‍ ബാനര്‍ജി, രാജ്യസഭാ നേതാവ് ഡെറക് ഒബ്രയാന്‍ എന്നിവരും ഉണ്ടായിരുന്നു. നിയമപ്രകാരം ഒരു പാര്‍ലമെന്റംഗം സ്വമേധയാ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയാണെങ്കില്‍ ആ വ്യക്തിയുടെ സഭാംഗത്വം റദ്ദാക്കപ്പെടും. പാര്‍ട്ടിയുടെ മൂന്നില്‍ രണ്ട് ഭാഗവും മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ചാല്‍ മാത്രമേ അയോഗ്യതയില്‍ നിന്ന് രക്ഷപ്പെടാനാകുള്ളൂവെന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു.
തൃണമൂലിന്റെ ചിഹ്നത്തിൽ വിജയിച്ചവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ ആയോഗ്യരാക്കപ്പെടും. ഒരാള്‍ക്ക് ഒരേസമയം രണ്ട് പാര്‍ട്ടികളില്‍ അംഗമാകാനാകില്ലെന്നും ബാനര്‍ജി ചൂണ്ടിക്കാട്ടി. മറ്റൊരു പാര്‍ട്ടിയില്‍ ചേരുമെന്ന തരത്തില്‍ വിമത എംപിമാര്‍ നടത്തിയ പരസ്യ പ്രസ്താവനകളും ലയനം സംബന്ധിച്ച അവകാശവാദവും അവരെ അയോഗ്യരാക്കാനുള്ള മതിയായ കാരണങ്ങളാണെന്നും അഭിഷേക് ബാനര്‍ജി പ്രതികരിച്ചു. ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയധികം അംഗങ്ങളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് വ്യക്തിഗത ഹരജികള്‍ സമര്‍പ്പിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിള്ളലുകള്‍ക്ക് എല്ലാം കാരണം ബിജെപിയുടെ രഹസ്യമായ പ്രവര്‍ത്തനങ്ങളാണെന്നും ബാനര്‍ജി പറഞ്ഞു. മഹാരാഷ്ട്രയിലെ ശിവസേന ഉദ്ദവ് വിഭാഗം നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു ബാനര്‍ജിയുടെ പരാമര്‍ശം.




























