കോന്നി : ജില്ലാ പൈതൃക മ്യൂസിയത്തിനായി രണ്ട് ഉത്ഘാടനം നടന്ന കോന്നിയിൽ പൈതൃക മ്യൂസിയം നടപ്പാക്കാൻ സാധിക്കില്ല എന്നും ഇതിന് ആവശ്യമായ സ്ഥല സൗകര്യങ്ങൾ കുറവാണെന്നും മ്യൂസിയും വകുപ്പ് കണ്ടെത്തി. മ്യൂസിയും ഡയറക്ടർ അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം കോന്നി ആനതാവളത്തിന് സമീപത്തെ മ്യൂസിയത്തിനായി വിട്ടു നൽകിയ കെട്ടിടങ്ങൾ പരിശോധിച്ച ശേഷമാണ് ഈ വിലയിരുത്തൽ നടത്തിയത്. പുരാവസ്തുകൾ സൂക്ഷിക്കാൻ ആവശ്യമായ സൗകര്യം ഈ കെട്ടിടങ്ങളിൽ ഇല്ലന്നും മ്യൂസിയം വകുപ്പ് കണ്ടെത്തി. ജില്ലാ പൈതൃക മ്യൂസിയവുമായി ബന്ധപെട്ട വർഷങ്ങൾക്ക് മുൻപ് രണ്ട് ഉത്‌ഘാടനങ്ങൾ നടന്നുവെങ്കിലും കോന്നിയിൽ പൈതൃക മ്യൂസിയം ഇന്ന് ചിതലെടുത്ത് നശിക്കുകയാണ്. സാംസ്കാരിക വകുപ്പ് തിരിഞ്ഞ് നോക്കാത്തത് മൂലം നൂറിലധികം വരുന്ന പുരാതന പൈതൃക സ്വത്തുക്കൾ ആണ് നശിച്ചൊടുങ്ങുന്നത്. നിലവിലെ ആറ്റിങ്ങൽ എം പി അഡ്വ അടൂർ പ്രകാശ് കോന്നി എം എൽ എ ആയിരുന്ന കാലഘട്ടത്തിൽ ആണ് കോന്നിയിൽ പൈതൃക മ്യൂസിയം ആരംഭിക്കും എന്ന പ്രഖ്യാപനം നടത്തുന്നത്.
യു ഡി എഫ് മന്ത്രി സഭയിലെ അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് ഇതിന്റെ ഉത്‌ഘാടനവും നടത്തിയിരുന്നു. ഉത്‌ഘാടനത്തിന് ശേഷം നാല് വർഷങ്ങൾ കഴിഞ്ഞ് മ്യൂസിയത്തിലേക്കുള്ള പൈതൃക സ്വത്തുക്കളുടെ ഏറ്റുവാങ്ങൽ ചടങ്ങ് അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചിരുന്നു. ശേഷം മ്യൂസിയത്തിന്റെ കാര്യം എല്ലാവരും മറന്നു. യു ഡി എഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ പതിനാല് ജില്ലകളിലും പൈതൃക മ്യൂസിയങ്ങൾ നടപ്പാക്കുമെന്നും പ്രഖ്യാപനം നടത്തി. പത്തനംതിട്ട ജില്ലയിലെ മ്യൂസിയം സ്ഥാപിക്കാൻ കോന്നിയാണ് തിരഞ്ഞെടുത്തത്. കോന്നി ആനത്താവളത്തിനോട് ചേർന്ന് രണ്ട് കെട്ടിടങ്ങൾ ഇതിനായി വനം വകുപ്പ് വിട്ടുനൽകുകയും ലക്ഷങ്ങൾ മുടക്കി സാംസ്കാരിക വകുപ്പ് വനം വകുപ്പ് വിട്ടു നൽകിയ കെട്ടിടങ്ങൾ പുനരുദ്ധരിക്കുകയും ചെയ്തു.
വീണ്ടും കെട്ടിടം ആവശ്യപ്പെട്ടതോടെ പൈതൃക മ്യൂസിയം എന്ന സ്വപ്നം ചുവപ്പുനാടയിൽ കുരുങ്ങി. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ എഴുനൂറിൽ പരം ആളുകൾ നിധിപോലെ സൂക്ഷിച്ച് വെച്ചിരുന്ന പൈതൃക സ്വത്തുക്കൾ ആണ് അധികൃതരുടെ അനാസ്ഥ മൂലം നശിച്ച് പോയത്. 2014 മുതൽ മ്യൂസിയത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന പുരാവസ്തുവകുപ്പ് പന്തളം എൻ എസ് എസ് കോളേജുമായി ചേർന്ന് ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളിൽ എട്ട് സംഘങ്ങളായി തിരിഞ്ഞ് സന്ദർശനം നടത്തി പര്യവേഷണത്തിലൂടെ പരമ്പരാഗത കാർഷിക ഉപകരണങ്ങൾ, ചികിത്സാ ഉപകരണങ്ങൾ, വിവിധ ആചാര അനുഷ്‍ഠങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ തുടങ്ങിയവ ശേഖരിച്ച് കോന്നിയിൽ എത്തിച്ചാണ് കൊട്ടിഘോഷിച്ച് ഉത്‌ഘാടനം നടത്തിയത്.





























