ചെന്നൈ : തമിഴക വെട്രിക് കഴകത്തിന്റെ സമ്മേളനവേദിയിൽ വിജയ് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ഡിഎംകെ. വിജയ് നയം പ്രഖ്യാപിച്ചില്ലെന്നും ഒരു കൂട്ടം ആളുകളെ കൂട്ടി എന്തോ പറഞ്ഞതാണെന്നും ഡിഎംകെ നേതാവ് ടി.കെ.എസ് ഇളങ്കോവൻ പ്രതികരിച്ചു. ഇതിലും ആളെത്തിയ നിരവധി സമ്മേളനങ്ങൾ ഡിഎംകെ നടത്തിയിട്ടുണ്ട്. അണ്ണാ ഡിഎംകെ വോട്ടുകൾ ഭിന്നിപ്പിക്കാനേ വിജയ്ക്ക് കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. വിജയ് ബിജെപിയുടെ ‘സി’ ടീം എന്ന് നിയമ മന്ത്രി രഘുപതിയും പറഞ്ഞു. അതേസമയം തമിഴ്നാട്ടിലെ ബിജെപി സഖ്യകക്ഷികളായ തമിഴകം പാർട്ടിയും ഇന്ത്യ ജനനായക കക്ഷിയും വിജയ്‌യെ പ്രകീർത്തിച്ചു. ഗംഭീര തുടക്കം എന്നാണ് ഇരുപാർട്ടികളുടെയും പ്രതികരണം. അധികാരത്തിന്റെ പങ്കു നൽകുമെന്ന വാഗ്ദാനം സ്വാഗതാർഹമാണെന്നും പ്രതികരണം.
അതേസമയം 2026ലെ തമിഴ്നാട് തെരഞ്ഞെടുപ്പ് തങ്ങളും ഡിഎംകെയും തമ്മിലുളള നേർക്കുനേർ പോരാട്ടമായിരിക്കുമെന്ന് ഉറപ്പിച്ചാണ് നടൻ വിജയ് ടിവികെ സമ്മേളനത്തിൽ നിന്ന് മടങ്ങിയത്. തമിഴ് രാഷ്ട്രീയത്തിൽ മുഖ്യപാർട്ടിയായി മാറാനുള്ള സുവർണാവസരവും വിജയ്ക്ക് മുന്നിലുണ്ട്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും വിജയ്‍യും തമ്മിലാകും ഇനിയുള്ള പോരെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇതിനിടെ പ്രകാശ് രാജും വിജയിക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. ദ്രാവിഡ ലേബൽ ഉയർത്തി തമിഴ്ജനതയെ കബളിപ്പിക്കുന്ന കുടുംബാധിത്യ അഴിമതിപാർട്ടി. ഡിഎംകെയെ കടുത്തഭാഷയിൽ വിമർശിക്കുന്നത് വഴി വിജയ് ലക്ഷ്യമിടുന്നത് വ്യക്തമാണ്. തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷപാർട്ടി തങ്ങളാണെന്ന സന്ദേശം സമ്മേളന വേദിയിൽ വെച്ചുതന്നെ വിജയ് സ്ഥാപിച്ചു.
നിലവിലെ തമിഴ് രാഷ്ട്രീയ സാഹചര്യത്തിൽ വിജയ്ക്ക് മുന്നിൽ അതിനുള്ള അവസരവുമുണ്ട്. മുഖ്യപ്രതിപക്ഷമായ അണ്ണാ ഡിഎംകെ പല കഷണങ്ങളായി ചിതറി ശക്തിക്ഷയിച്ച നിലയിലാണ്. ബിജെപിയോട് ആകട്ടെ തമിഴ് ജനത ഇതുവരെ സമരസപ്പെട്ടിട്ടില്ല. ശേഷിക്കുന്ന പാർട്ടികളൊന്നും വലിയ ശക്തിയാകാനുമുള്ള സാധ്യതയുമില്ല. അതിനാൽ വിജയ് യുടെ ടിവികെയ്ക്ക് തമിഴകത്ത് ഒരിടമുണ്ട്. പാർട്ടിയിലേക്ക് ആളെക്കൂട്ടേണ്ട പണിയും ടിവികെയ്ക്ക് ഇല്ല. വിജയ് യുടെ ആരാധകക്കൂട്ടം പാർട്ടി പ്രവർത്തകരായി ഇതിനോടകം മാറിയെന്നാണ് ടിവികെയുടെ വിലയിരുത്തൽ. എതിർപാളയത്ത് ഉള്ളത് വിജയ്‍യുടെ സുഹൃത്ത് കൂടിയായ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനാണ്. ചെറുപ്പത്തിന്റെ കരുത്തിൽ ഇരുവരും തമ്മിലുള്ള പോരാകും 2026ൽ തമിഴ്നാട്ടിൽ നടക്കുക. ബിജെപി പ്രതീക്ഷവെയ്ക്കുന്ന തങ്ങളുടെ നേതാവ് കെ അണ്ണാമലൈയും ചെറുപ്പമാണ്. സമ്മേളനത്തിന് മുൻപ് വിജയ്ക്ക് ആശംസ നേർന്ന ഉദയനിധി വിമർശനങ്ങൾക്ക് എന്ത് മറുപടി നൽകുമെന്നത് ശ്രദ്ദേയമാകും. നിലവിലെ രാഷ്ട്രീയ സ്ഥിതിയിൽ ആഞ്ഞുപിടിച്ചാൽ ടിവികെയ്ക്ക് അത്ഭുതങ്ങൾ കാട്ടാനാകും.





























