കോഴിക്കോട്: പാലക്കാട് രണ്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചുവെന്ന ആരോഗ്യമന്ത്രി കെ.മുരളീധരന്റെ പ്രസ്താവന തള്ളി ഡിഎംഒ. ജില്ലയില്‍ വയറിളക്കം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളോട് കൂടി രണ്ട് പേര്‍ക്ക് കോളറ സംശയിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് പേരുടെയും ഫലം നെഗറ്റീവാണെന്നും ഡിഎംഒ പറഞ്ഞു.ഇതിനുപിന്നാലെ ആരോഗ്യവകുപ്പ് ‘കോളറ സ്ഥിരീകരിച്ചു’ എന്നത് ‘കോളറ സംശയം’ എന്ന് തിരുത്തി. പാലക്കാട് വൈത്തിരിയില്‍ രണ്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചുവെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. തിരുവനന്തപുരത്ത് ഇരുന്നുകൊണ്ടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പാലക്കാട് സ്വകാര്യ മെഡിക്കല്‍ കോളജില്‍ കോളറ ലക്ഷണങ്ങളോട് കൂടി രണ്ട് പേര്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ ഇവരുടെ പരിശോധന ഫലം നെഗറ്റീവാണെന്നാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്.അതേസമയം സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് ആരോഗ്യമന്ത്രി പ്രവര്‍ത്തിക്കുന്നില്ലെന്ന വിമര്‍ശനം പ്രതിപക്ഷം ശക്തമാക്കുന്നതിനിടെയാണ് മന്ത്രിക്ക് അബന്ധം പറ്റുന്നത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമര്‍ശനം.




























