മുംബൈ : കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെ വലിയ തോതില്‍ സ്വാധീനിച്ച ആ ഡിഎന്‍എ പരിശോധന ഫലം നാളെ പുറത്ത് വരാന്‍ സാധ്യത. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാരോപിച്ചുള്ള ബീഹാര്‍ സ്വദേശിനി ബിനോയ് കോടിയേരിക്ക് എതിരെ നല്‍കിയ പരാതിയിലാണ് ഡിഎന്‍എ ടെസ്റ്റിന് കോടതി ഉത്തരവിട്ടത്. ബീഹാര്‍ സ്വദേശിനി നല്‍കിയ ബലാത്സംഗ കേസില്‍ മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല്‍ ബിനോയ് കോടിയേരിക്കെതിരെ കോടതി കുറ്റം ചുമത്തുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. ദിന്‍ദോഷി കോടതി കേസ് തിങ്കളാഴ്ച പരിഗണിച്ചിരുന്നു.
കോടതിയില്‍ ബിനോയിയും യുവതിക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന പബ്ലിക് പ്രോസിക്യൂട്ടറും ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ബിനോയ്‌ക്കെതിരെ കുറ്റം ചുമത്തുന്ന നടപടി ക്രമങ്ങള്‍ ബുധനാഴ്ച പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കേസ് നടപടികള്‍ നീട്ടിക്കൊണ്ടു പോകാനും ഡി എന്‍ എ പരിശോധനാ ഫലം പുറത്തു വരാതിരിക്കാനുമാണ് ഇതെന്നാണ് സൂചന. ഇതിനിടയില്‍ വ്യാവസായികാവശ്യത്തിന് തനിക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്ന അപേക്ഷ ബിനോയ് കോടതിയില്‍ സമര്‍പ്പിച്ചു. ഈ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിച്ചില്ല.
യുവതിക്ക് വേണ്ടി പി.എം.എച്ച്. ലോയുടെ പ്രശാന്ത് പോപ്ലെ എന്ന അഭിഭാഷകന്‍ കോടതിയില്‍ തിങ്കളാഴ്ച വക്കാലത്ത് നല്‍കി. യുവതിക്കും കുട്ടിക്കും നീതി ലഭിക്കുന്നതുവരെ കോടതിയില്‍ പോരാട്ടം തുടരുമെന്ന് അഭിഭാഷകന്‍ പ്രശാന്ത് പോപ്ലെ പറഞ്ഞു. പേരൂര്‍ക്കടയിലെ ദത്ത് കേസാണ് ഇതിനെല്ലാം കാരണം. അനുപമയുടെയും അജിത്തിന്റെയും കുട്ടിയുടെ പിതൃത്വ പരിശോധന ഒരു ദിവസം കൊണ്ട് പൂര്‍ത്തിയായി. അതിവേഗ ഫലം വന്നു. എന്നാല്‍ ബിനോയ് കേസില്‍ വര്‍ഷങ്ങളെടുക്കുന്നു. ഈ സാഹചര്യത്തിലാണ് ബീഹാര്‍ യുവതി ഹൈക്കോടതിയില്‍ വീണ്ടും എത്തിയത്.
ഡി.എന്‍.എ. ഫലം പോലീസ് മുദ്രവെച്ച കവറില്‍ കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2020 ഡിസംബര്‍ ഒന്‍പതിനാണ് ഓഷിവാര പോലീസ് ഫലം സമര്‍പ്പിച്ചത്. കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കേസുകള്‍ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. ഇപ്പോള്‍ കേസുകള്‍ പരിഗണിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ഡി.എന്‍.എ. ഫലം തുറക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്. ഈ ഫലം കേരള രാഷ്ട്രീയത്തെയും നിര്‍ണ്ണായകമായി സ്വാധീനിക്കും.
തനിക്കെതിരെ ബീഹാര്‍ യുവതി ഓഷിവാര പോലീസ് സ്റ്റേഷനില്‍ നല്‍കിയ ബലാത്സംഗക്കേസ് തള്ളണമെന്നാവശ്യപ്പെട്ട് 2019 ജൂലായ് മാസത്തിലാണ് ബിനോയ് ഹൈക്കോടതിയെ സമീപിക്കുന്നത്. ജൂലായ് 29-ന് കേസ് പരിഗണിച്ച കോടതി ഡി.എന്‍.എ. പരിശോധന നടത്താന്‍ ബിനോയിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ബിനോയ് തൊട്ടടുത്ത ദിവസമായ ജൂലായ് 30-ന് ജെ.ജെ.ആശുപത്രിയില്‍ രക്തസാംപിളുകള്‍ നല്‍കുകയും ചെയ്തു.
കലീന ഫൊറന്‍സിക് ലബോറട്ടറിയില്‍ സമര്‍പ്പിച്ച സാപിളുകളുടെ ഡി.എന്‍.എ. ഫലം 17 മാസത്തിനുശേഷമാണ് മുംബൈ പോലീസിന് ലഭിക്കുന്നത്. അത് പോലീസ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ബിനോയിക്കെതിരെ മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം തന്നെ ഡിഎന്‍എ ഫലം ബിനോയിക്ക് എതിരാണെന്നതിന് സൂചനയാണ്. മുംബൈയിലെ കേസില്‍ അറസ്റ്റൊഴിവാക്കാന്‍ ബിനോയിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ കേസ് ഇനിയും ഒത്തുതീര്‍പ്പിലായില്ലെന്നാണ് ബീഹാർ യുവതിയുടെ ഹര്‍ജിയോടെ തെളിയുന്നത്.
കുട്ടിയുടെ അച്ഛന്‍ ബിനോയി ആണെന്നാണ് ആരോപണം. സ്ഥിരീകരണത്തിനാണ് ഡി എന്‍ എ പരിശോധന നടത്തിയത്. ഇതില്‍ ബിനോയിക്കെതിരെ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കുറ്റപത്രം നല്‍കാന്‍ കഴിയൂ. ഈ സാഹചര്യത്തിലാണ് ഡി എന്‍ എ ഫലം ബിനീഷിന് എതിരെന്ന സൂചന വരുന്നത്. എന്നാല്‍ പരിശോധന സത്യം പുറത്തു കൊണ്ടു വരുമെന്ന നിലപാടില്‍ തന്നെയാണ് ബിനോയ് ഇപ്പോഴും. കുട്ടിയെ വളര്‍ത്താന്‍ ബിനോയ് കോടിയേരി ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് ബിഹാര്‍ സ്വദേശി യുവതി അയച്ച കത്തിന്റെ പകര്‍പ്പ് നേരത്തെ പുറത്തു വന്നിരുന്നു.
2018 ഡിസംബറില്‍ അഭിഭാഷകന്‍ മുഖേനയാണ് യുവതി ബിനോയ്ക്ക് കത്ത് അയച്ചത്. കുട്ടിയെ വളര്‍ത്താനുള്ള ചെലവിനുള്ള തുക എന്ന നിലയിലാണ് യുവതി ബിനോയ് കോടിയേരിയോട് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നത്. ഇതേ തുടര്‍ന്നാണ് ബിനോയ് കോടിയേരി കണ്ണൂര്‍ റേഞ്ച് ഐജിക്ക് യുവതിക്കെതിരെ പരാതി നല്‍കുന്നത്. ഇതോടെ യുവതി മുംബൈ പോലീസിനെ സമീപിച്ചു. ഇതോടെ വിവാദം പുതിയ തലത്തിലെത്തി. 2008ലായിരുന്നു ബിനോയ് കോടിയേരിയുടെ വിവാഹം. എല്ലാവരെയും അറിയിച്ച് നടത്തിയ അടിപൊളി കല്ല്യാണം. പണക്കാര്‍ മുതല്‍ പാവപ്പെട്ട സഖാക്കള്‍ വരെ പങ്കെടുത്ത തിരുവനന്തപുരത്തെ കല്യാണം. കോടിയേരിയുടെ ആദ്യ മരുമകള്‍ എംബിബിഎസുകാരിയുമായിരുന്നു.
വിവാഹ സമയത്ത് പഠിക്കുകയായിരുന്നു മരുമകള്‍. ഇതോടെയാണ് കൂടുതല്‍ ഉത്തരവാദിത്തം വരാന്‍ മൂത്തമകനെ കോടിയേരി ദുബായിലേക്ക് അയയ്ക്കുന്നത്. അവിടെ ഉന്നത ബന്ധങ്ങളിലേക്ക് മകന്‍ വഴുതി വീണു. കേരളത്തില്‍ നടക്കുന്ന പല ഡീലുകളുടെയും പ്രധാന ഇടനിലക്കാരനായി ബിനോയ് മാറി. ഇതോടെ ദുബായ് മലയാളികളിലെ പ്രമുഖനായി മാറി. ഇതിനിടെയാണ് ഡാന്‍സ് ബാറുകളില്‍ ബിനോയ് എത്തിയത്. ഇതിനിടെയാണ് ബീഹാറുകാരി മനസ്സില്‍ ഉടക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും പ്രണയ പരവശനായ ബിനോയ് യുവതിയുടെ പിന്നാലെയായി. ഇതാണ് ഇപ്പോള്‍ വിവാദമായി മാറുന്നതും.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാരോപിച്ചുള്ള ബീഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവിടുന്നതില്‍ ആശങ്കയില്ലെന്ന് ബിനോയ് കോടിയേരി പറഞ്ഞു. ഫലം പരസ്യപ്പെടുത്തണമെന്ന യുവതിയുടെ അപേക്ഷ ജനുവരി 4നു ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു പ്രതികരണം. പീഡനക്കേസ് റദ്ദാക്കണമെന്ന് അഭ്യര്‍ഥിച്ചുള്ള ഹര്‍ജി ഹൈക്കോടതിയിലുണ്ടെന്നും നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ബിനോയ് പറഞ്ഞു.