വടശ്ശേരിക്കര : വടശ്ശേരിക്കരയിലെ ഹോട്ടലുകളില്‍ നിന്നും ഇനി ആഹാരം കഴിക്കണോ വേണ്ടയോ എന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം, കാരണം ഒരു ഹോട്ടല്‍ തൊഴിലാളിക്കുപോലും ഇവിടെ ഹെല്‍ത്ത് കാര്‍ഡ് ഇല്ല. ഹോട്ടലുകള്‍ മാത്രമല്ല ബേക്കറികള്‍, ജ്യൂസ് കടകള്‍, തട്ടുകടകള്‍ തുടങ്ങി ഭക്ഷണപാനീയങ്ങള്‍ നിര്‍മ്മിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന ഒരു സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്ക് ഇവിടെ ഹെല്‍ത്ത് കാര്‍ഡില്ല. വടശ്ശേരിക്കര പഞ്ചായത്തില്‍ പേഴുംപാറയിലെ രണ്ടു തട്ടുകടകളിലെ മൂന്നു ജീവനക്കാര്‍ക്ക് മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് ഉള്ളതെന്നും വടശ്ശേരിക്കര കുടുംബാരോഗ്യ കേന്ദ്രം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ രമ്യ പി.പി നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നു. വിവരാവകാശ പ്രവര്‍ത്തകനായ ജോസഫ് താന്നിക്കല്‍ ഇടിക്കുളക്ക് നല്‍കിയ മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന വിവരം.
സംസ്ഥാന ആരോഗ്യ വകുപ്പ് CA 31/2023 നമ്പരായി ഇറക്കിയ സർക്കുലർ പ്രകാരം ഹോട്ടൽ തൊഴിലാളികൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രോഗമോ പകര്‍ച്ചവ്യാധിയോ ഇല്ലാത്തവരാണ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്ന് ഉറപ്പിക്കുവാനാണ് ഇത്. സംസ്ഥാനത്തെ മിക്ക പഞ്ചായത്തുകളിലും നഗരസഭകളിലും ഈ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കിയപ്പോള്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വെറും നോക്കുകുത്തിയെപ്പോലെ ഇരുന്നു. സ്ഥാപനങ്ങളുടെ D&O ലൈസന്‍സ് പുതുക്കി നല്‍കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. ഹോട്ടലുകള്‍, ബേക്കറികള്‍, ജ്യൂസ് കടകള്‍ തുടങ്ങി ഭക്ഷണപാനീയങ്ങള്‍ നിര്‍മ്മിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ D&O ലൈസന്‍സ് പുതുക്കി ലഭിക്കണമെങ്കില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഇതിന്റെ രേഖകള്‍ സഹിതമാണ് ലൈസന്‍സിന് അപേക്ഷിക്കേണ്ടത്. എന്നാല്‍ ഇതൊന്നും ഇല്ലാതെ വടശ്ശേരിക്കര പഞ്ചായത്തിലെ നൂറുകണക്കിന് സ്ഥാപനങ്ങള്‍ക്ക് D&O ലൈസന്‍സ് പുതുക്കി നല്‍കി. ഇതിന്റെ പിന്നില്‍ വന്‍ അഴിമതി ഉണ്ടെന്നു വ്യക്തമാണ്.
ലക്ഷക്കണക്കിന് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന പാതയിലെ പ്രധാന സ്ഥലമാണ് വടശ്ശേരിക്കര. സീസണിലും അല്ലാത്തപ്പോഴും ഇവിടെ തിരക്കാണ്. വടശ്ശേരിക്കരയിലെ ഒരു ഹോട്ടലിലെപോലും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലെന്നത് ഞെട്ടിക്കുന്ന വിവരമാണ്. കയ്യിലും കാലിലും വൃണങ്ങൾ ഉള്ള പലരും ഹോട്ടലിൽ ജോലി ചെയ്യുന്നു. അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടുത്തെ മിക്ക ഹോട്ടലിലും പണിയെടുക്കുന്നത്. തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവരുടെ താമസവും. ഇവര്‍ക്ക് മാറാരോഗങ്ങളോ പകര്‍ച്ചവ്യാധിയോ ഇല്ലെന്നു കരുതുവാന്‍ സാധിക്കില്ല. വടശ്ശേരിക്കര ഗ്രാമ പഞ്ചായത്തിൽ വെറും മൂന്ന് പേര് മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് എടുത്തിട്ടുള്ളത്. പേഴുംപാറ വലിയകുളത്തില്‍ വീട്ടില്‍ സുജ, വലിയകുളത്തില്‍ വീട്ടില്‍ ഷാജി വി.സി, പേഴുംപാറ കരുമലയില്‍ ജോജി ജോണ്‍സണ്‍ എന്നിവരാണ് ഇവര്‍. നിയമപരമായി ഇവര്‍ക്ക് മാത്രമേ ഹോട്ടല്‍ ജോലി ചെയ്യുവാന്‍ കഴിയൂ.
ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ ഈ കൊടിയ അനാസ്ഥക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുനീങ്ങുമെന്നും വിവരാവകാശ പ്രവര്‍ത്തകനായ ജോസഫ് താന്നിക്കല്‍ ഇടിക്കുള പറഞ്ഞു. ആരെങ്കിലും മരിച്ചാൽ ചാനലിൽ വന്നിരുന്ന് വീമ്പിളക്കുകയും നിയമം പാലിക്കാത്ത ഹോട്ടലുകള്‍ തുറക്കാൻ അനുവദിക്കില്ലെന്നും പറയുന്നവർ അടുത്ത ഇരക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.