ലക്നൗ : സർക്കാർ ഓഫീസുകളിൽ ഫയലുകളുടെയും മറ്റ് ഔദ്യോഗിക രേഖകളുടെയും പേജുകൾ മറിക്കുന്നതിന് ഉമിനീർ ഉപയോഗിക്കുന്നത് നിർത്തണമെന്ന നിർദ്ദേശവുമായി റെയ്ബറേലിയിലെ ചീഫ് ഡവലപ്മെന്റ് ഓഫീസർ (സിഡിഒ) ഉത്തരവിറക്കി. സാംക്രമിക രോഗങ്ങൾ പകരാൻ ഈ ശീലം കാരണമാകുമെന്ന് സിഡിഒ അഭിഷേക് ഗോയൽ പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. ഫയലുകളുടെ പേജ് മറിക്കാൻ ഉദ്യോഗസ്ഥരും ജോലിക്കാരും ഉമിനീർ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സാംക്രമിക രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഈ ശീലം ഒഴിവാക്കേണ്ടതാണ്. ഉത്തരവിൽ പറയുന്നു.
പകർച്ചവ്യാധി / സാംക്രമിക രോഗങ്ങൾ ഒഴിവാക്കുന്നതിനായി ഫയലുകളുടെ പേജ് തിരിക്കുന്നതിന് എല്ലാ ജില്ലാതല ഉദ്യോഗസ്ഥരോടും (വികസന) / ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർമാരോടും വാട്ടർ സ്പോഞ്ചുകൾ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നതായും ഉത്തരവിൽ പറയുന്നു. ബന്ധപ്പെട്ട ഓഫീസുകളിൽ ഈ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ കർശനമായി നിർദ്ദേശിക്കുന്നു.