കൊച്ചി : ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ നൽകിയ ഹര്‍ജിയിൽ കോടതിയുടെ തീർപ്പ്. ഇരട്ട വോട്ട് തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന നിർദേശത്തോടെയാണ് ഹര്‍ജി തീർപ്പാക്കിയത്. പ്രിസൈഡിങ് ഓഫീസർമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകും. സിസിടിവി ദൃശ്യങ്ങൾ കൃത്യമായി ശേഖരിക്കുമെന്നും ഇരട്ടവോട്ടുള്ളവരുടെ വിവരങ്ങൾ പ്രിസൈഡിങ് ഓഫീസർമാർക്ക നൽകണമെന്നും നിർദേശമുണ്ട്.
ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കാനും കോടതി അനുവാദം നൽകിയിട്ടുണ്ട്. മാത്രമല്ല ഇരട്ട വോട്ടുകൾ ഉള്ളവർ വോട്ട് ചെയ്യാനെത്തിയാൽ അവരിൽ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങണമെന്നും നിർദേശമുണ്ട്. തപാല്‍ വോട്ടുകള്‍ സ്ട്രോങ് റൂമില്‍ സൂക്ഷിക്കാനും കോടതി നിര്‍ദേശമുണ്ട്. തെരഞ്ഞെടുപ്പ് തീയതി അടുത്തതിനാൽ ഇരട്ടവോട്ടുകൾ ഇല്ലാതാക്കാൻ സാങ്കേതികമായി ബുദ്ധിമുട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ചെന്നിത്തല മുന്നോട്ടു വച്ച ഭൂരിഭാഗം നിർദേശങ്ങളും കോടതി അംഗീകരിക്കുകയായിരുന്നു.