നീലേശ്വരം : കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. പട്ടേന പഴനെല്ലിയിലെ നൃത്താധ്യാപിക ജിഷയുടെ പരാതിയിൽ ഭര്‍ത്താവ് തമിഴ്‌നാട് തിരുപ്പൂരിലെ സഭാപതി, ഭര്‍തൃപിതാവ് അരുണാചലം, അമ്മ സുലോചന എന്നിവര്‍ക്കെതിരെ നീലേശ്വരം പ്രിന്‍സിപ്പല്‍ എസ്.ഐ ഇ ജയചന്ദ്രനാണ് കേസെടുത്തത്. 2010 ലാണ് ജിഷയും സഭാപതിയും തമ്മിലുള്ള വിവാഹം നടന്നത്.
തമിഴ്‌നാട്ടില്‍ പ്രൊഡക്ഷന്‍ എൻജിനീയര്‍ എന്നു പറഞ്ഞാണ് വിവാഹം നടത്തിയത്. വിവാഹസമയത്ത് സ്വര്‍ണവും പണവും സ്ത്രീധനമായി നല്‍കിയിരുന്നു. വിവാഹം കഴിച്ച് തിരുപ്പൂരിലെത്തിയപ്പോഴാണ് ഭര്‍ത്താവ് പ്രൊഡക്ഷന്‍ എൻജിനീയറല്ലെന്ന് മനസ്സിലായത്. വീടുപണിയാന്‍ സ്ഥലം വാങ്ങാനായി 10 ലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ടാണ് ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇവര്‍ക്ക് ഒമ്പതു വയസ്സുള്ള ഇരട്ടക്കുട്ടികളുണ്ട്.





























