ബോണി.എം.ന്റെ പ്രശസ്ത ക്രിസ്തുമസ് ഗാനം എറണാകുളം കൃഷ്ണ ഹോസ്പിറ്റലിലെ ഫിസിഷ്യൻ ഡോ.രശ്മിയുടെ ശബ്ദത്തിലും ഭാവത്തിലും ക്രിസ്തുമസ്സ് കാലങ്ങളിൽ എവിടെയും കേൾക്കാം. പാലക്കാട് വല്ലത്ത് ഡോ. വി.കെ. മോഹനന്റെയും ലതാ മോഹനന്റെയും മകളാണ് ഡോ.രശ്മി. അമ്മൂമ്മ വത്സലാ ഷൺമുഖത്തിന്റെ സംഗീത പ്രേമമാണ് രശ്മിയെ സംഗീത പഠനത്തിനു പ്രേരിപ്പിച്ചത്. ഖത്തറിൽ താമസിച്ചിരുന്ന രശ്മി അറബി സംഗീതം കീഴടക്കി. ബാല്യത്തിൽത്തന്നെ ഖത്തർ റേഡിയോയിൽക്കൂടി അൽ മഹാ എന്നപേരിൽ പാടിയിരുന്നു. രശ്മിയുടെ അറബി സംഗീതാലാപനം കേട്ട് അവിടുത്തെ അറബി സ്റ്റേജ് ഗ്രൂപ്പുകൾ രശ്മിയെ സ്ഥിരം പാട്ടുകാരിയാക്കി. ഒരു മലയാളിയ്ക്കു കിട്ടിയ അപൂർവ ആദരമായിരുന്നു ഇത്. പ്രീഡിഗ്രിക്കു പഠിക്കാൻ കേരളത്തിൽ വന്നപ്പോഴാണ് ദേവരാജൻ മാഷിന്റെ ശിഷ്യത്വം സ്വീകരിച്ചത്. രശ്മിയുടെ കഴിവ് മാഷ് മനസ്സിലാക്കിയാണ് കെ.പി.ഏ.സിയുടെ ഏതാനും നാടകങ്ങൾക്കു പാടാൻ അനുവദിച്ചത്. അന്നുവരെ ഇംഗ്ലീഷു പാട്ടും അറബിയും ഗസലും റഹ്മാന്റെ ഹിന്ദിപാട്ടുകളും പാടി നടന്ന രശ്മി ഇതോടെ മലയാളം ടിവി-സിനിമാവേദികളിലേക്കു കടക്കുകയായിരുന്നു. ‘ഭയാനകം’ എന്ന ചിത്രത്തിൽ ഡോ.രശ്മി പാടിയ ഗാനത്തിന് 2018 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ അവാർഡും ലഭിച്ചിരുന്നു.
രശ്മിയുടെ ആലാപനം രാഗതാളലയഭാവങ്ങൾക്കു കോട്ടം തട്ടാതെയായിരുന്നു.
ആദ്യഗാനത്തിന് ഏറ്റവും നല്ല ഗായികയ്ക്കുള്ള ടിവി, ഫിലിം ക്രിട്ടിക്ക് അവാർഡും (ദുരദർശൻ സീരിയൽ ‘വലയം’) കിട്ടി. വീണ വിദ്വാൻ ഓച്ചിറ ബാലകൃഷ്ണൻ പോറ്റി, ചെമ്പൈ വെങ്കിട്ടരാമൻ, ഡി.കെ. പട്ടാമ്പാളിന്റെ ശിഷ്യ ശോഭാ ശേഖർ, എംഎൽ വസന്തകുമാരിയുടെ ശിഷ്യ ജമുനാ ശ്രീനിവാസ്, വയലിനിസ്റ്റ് അസീസ്, പാലയ്ക്കാട് നാരായണസ്വാമി, ചിത്രയുടെ സഹോദരി ബീന, ഒടുവിൽ ദേവരാജൻ തുടങ്ങിയ പ്രമുഖരുടെയൊക്കെ ശിഷ്യത്വം സ്വീകരിച്ചിട്ടുള്ളതിനാല്‍ അവരുടെയെല്ലാം വ്യത്യസ്തമായ സംഗീതരീതികൾ ഡോ.രശ്മി സ്വായത്തമാക്കിയിട്ടുണ്ട്.





























