പത്തനംതിട്ട: മലയോര ജില്ലയായ പത്തനംതിട്ടയിലെ പട്ടയ പ്രശ്നത്തിന് താൻ എം.പി ആയി തെരഞ്ഞെടുത്താൽ ശ്വാശ്വത പരിഹാരം കണ്ടെത്തുമെന്ന് പാർലമെൻ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്ക് പറഞ്ഞു. കോന്നി മണ്ഡലത്തിലെ തണ്ണിത്തോട്ടിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയിരുന്നു അദ്ദേഹം. മലയോര മേഖലയിൽ മൂന്ന് തലമുറയ്ക്ക് മുന്നിൽ എത്തിയ നിരവധി പേർക്കാണ് ഇനിയും പട്ടയം ലഭിക്കാനുള്ളത്. യു ഡി എഫ് സർക്കാരിൻ്റെ കാലത്ത് അന്നത്തെ റവന്യു മന്ത്രി അടൂർ പ്രകാശ് വ്യാജ പട്ടയം നല്കി കർഷകരെ വഞ്ചിയ്ക്കുകയായിരുന്നു ചെയ്തത്. കർഷകർ നേരിടുന്ന വന്യജീവി അക്രമം തടയാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
കുടുംബശ്രീ രൂപീകരിക്കുവാൻ മുഖ്യ പങ്കു വഹിച്ച താൻ എം.പി ആയി തെരഞ്ഞെടുത്താൽ സ്ത്രീകൾക്ക് വീട്ടിലിരുന്നോ വീടിനടുത്തോ തൊഴിൽ ലഭിക്കാനുള്ള സാഹചര്യം ഉണ്ടാക്കുമെന്ന് തോമസ് ഐസക്ക് മലയാലപ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന മുഖാമുഖം പരിപാടിയിൽ പറഞ്ഞു. വനിതകൾക്കായി 5000 കാർഷിക സംരംഭങ്ങൾ ജില്ലയിൽ ആരംഭിക്കും, രണ്ട് മണിക്കൂർ അധ്വാനം കൊണ്ട് മികച്ച വരുമാനം ഉണ്ടാക്കാനുള്ള മാർഗ്ഗം കണ്ടെത്തും, ഒപ്പം സ്ത്രീ സുരക്ഷ ജില്ലയായി പത്തനംതിട്ടയെ മാറ്റും, ശബരിമല വിമാന താവളം വരുന്നതോടെ ഐ ടി പാർക്കും യാഥാർത്ഥ്യം ആകുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
ചിറ്റാറിൽ നിരവധി എൽഡിഎഫ് പ്രവർത്തകർ സ്ഥാനാർത്ഥിയെ വരവേൽക്കുവാൻ എത്തിയിരുന്നു. അനശ്വര രക്തസാക്ഷി എം.എസ് പ്രസാദിൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാനാർത്ഥി പുഷ്പാർച്ച നടത്തി. കോന്നി മണ്ഡലത്തിലെ ചില ദേവാലയങ്ങളിലും തോമസ് ഐസക്ക് സന്ദർശനം നടത്തി. കോന്നി എം.എൽ എ കെ.യു ജനീഷ് കുമാർ. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഡി എഫ് നേതാക്കന്മാരായ പി.ബി ഹർഷകുമാർ .എം.എസ് രാജേന്ദ്രൻ. മലയാലപ്പുഴ മോഹൻ. വി മുരളിധരൻ. ജോയ് കരിമ്പടത്തിൽ അനിൽകുമാർ തുടങ്ങിയവർ സ്ഥാനാർത്ഥിക്ക് ഒപ്പം വിവിധ ഇടങ്ങളിൽ പങ്കെടുത്തു.






























