പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സമഗ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികളിൽ ഉണ്ടായിരിക്കുന്ന ഗുരുതരമായ വീഴ്ച്ചയും കെടുകാര്യസ്ഥതയും മൂലം പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടെ സംസ്ഥാനത്ത് ലക്ഷക്കണക്കിന് വോട്ടർമാർ കരട് പട്ടികക്ക് പുറത്തായിരിക്കുകയാണെന്നും വീഴ്ച്ച പരിഹരിച്ച് അർഹരായ എല്ലാവരേയും ഉൾപ്പെടുത്തുവാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടി വേണമെന്നും എ.ഐ.സി.സി സെക്രട്ടറി ഡോ. വി.കെ അറിവഴകൻ കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകളോട് ആവശ്യപ്പെട്ടു.
എസ്.ഐ.ആർ നടപടികൾ വിലയിരുത്തുവാൻ ഡി.സി.സി നേതൃത്വത്തിൽ പത്തനംതിട്ട രാജീവ്ഭവനിൽ ചേർന്ന ഭാരവാഹികളുടേയും ബ്ലോക്ക് കോർഡിനേറ്റർമാരുടേയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. രണ്ടായിരത്തി രണ്ട് വോട്ടർപട്ടിക അടിസ്ഥാന രേഖയാക്കി ഇപ്പോൾ നടത്തുന്ന സങ്കീർണതകൾ നിറഞ്ഞ പരിഷ്കരണ നടപടികൾ മൂലം യഥാർത്ഥ വോട്ടർമാർ പട്ടികക്ക് പുറത്തായിരിക്കുകയാണെന്നും ഇത് നരേന്ദ്ര മോഡി സർക്കാരിന്റെ ഉത്തരേന്ത്യൻ മോഡൽ വോട്ട്ചോരി ആണെന്നും എ.ഐ.സി.സി ജനറ സെക്രട്ടറി പറഞ്ഞു.
യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ ചേർക്കുവാൻ കോൺഗ്രസ് പ്രവർത്തകർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽസെക്രട്ടറിമാരായ പി.മോഹൻ രാജ്, കറ്റാനം ഷാജി, നിർവാഹക സമിതി അംഗം മാന്നാർ അബ്ദുൾ ലത്തീഫ് യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ റോജി പോൾ ഡാനിയേൽ, സജി കൊട്ടക്കാട്, കാട്ടൂർ അബ്ദുൾ സലാം, ഹരികുമാർ പുതങ്കര, എസ്.വി പ്രസന്നകുമാർ, ഡി.എൻ. തൃധീപ്, ജി. രഘുനാഥ്, കോശി. പി.സഖറിയ, ബ്ലോക്ക് പ്രസിഡന്റുമാരായ പ്രൊഫ പി.കെ മോഹൻരാജ്, ഈപ്പൻ കുര്യൻ, സഖറിയാ വർഗീസ്, ആർ. ദേവകുമാർ, എബി മേക്കരിങ്ങാട്ട്, സിബി താഴത്തില്ലത്ത് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി.കെ ഇക്ബാൽ, അജിത് മണ്ണിൽഎന്നിവർ പ്രസംഗിച്ചു.





























