എടത്വ : വേനൽ കടുത്ത് തുടങ്ങിയതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണെന്നും പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം അടിയന്തരമായി ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 18 ചൊവ്വാഴ്ച 10ന് പ്രതിഷേധ സമരം സംഘടിപ്പിക്കും.
കടുത്ത വേനലില്‍ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. നിലവിൽ ജല അതോറിറ്റി മുഖാന്തരം ശുദ്ധജല വിതരണം നടത്തി വന്നിരുന്ന ഇടങ്ങളിലും സ്രോതസുകളിലെ ജല ലഭ്യതക്കുറവും വിതരണ ലൈനിലെ തകരാറുകളും മൂലം കുടിവെള്ള വിതരണം മുടങ്ങുന്ന സാഹചര്യവുമാണ് നിലനിൽക്കുന്നത്. നീരേറ്റുപുറം വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പൂർണ്ണമായും സജ്ജമാക്കണമെന്നും പൊതു മരാമത്ത് റോഡിലൂടെ പുതിയ വലിയ പൈപ്പുകൾ സ്ഥാപിക്കണമെന്നും പഞ്ചായത്ത് വഴികളിൽ ഡിസ്ട്രിബ്യൂഷന്‍ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കണമെന്നും എടത്വ വികസന സമിതി ആവശ്യപ്പെട്ടു.
സംഭരണ ഏജൻസികൾ കിഴിവിന്റെ പേരിൽ കർഷകരെ ദ്രോഹിക്കുന്നതു മൂലം കൃഷിയോട് പോലും താത്പര്യമില്ലാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിച്ച് അധിക ചെലവും നല്കി കൃഷിചെയ്ത് വിളയിച്ച നെല്ല് വിളവെടുപ്പ് കഴിയുമ്പോൾ പതിര്, ഈർപ്പം തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് മില്ല് ഉടമകൾ കിഴിവ് ആവശ്യപ്പെട്ട് കർഷകരെ ഗതികേടിലാക്കുന്ന നടപടികള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും വികസന സമിതി ആവശ്യപ്പെട്ടു. എടത്വ- തലവടി പഞ്ചായത്തുകളില്‍ വ്യാപിച്ചു കിടക്കുന്ന വട്ടടി കൊച്ചാലുംചുവട് പാടശേഖരം ഉൾപ്പെടെ വിളവെടുപ്പ് കഴിഞ്ഞിട്ട് പത്ത് ദിവസത്തോളമായിട്ടും കിഴിവിന്റെ പേരിൽ നെല്ല് പാടത്ത് തന്നെയാണ്. ഈ വിവരമറിഞ്ഞ് തോമസ് കെ തോമസ് എംഎൽഎ കർഷകരെ സന്ദർശിക്കുകയും അടിയന്തിരമായി നെല്ല് സംഭരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്കി.
പ്രതിഷേധ യോഗം വൈസ് പ്രസിഡന്റ് ടി.എൻ ഗോപകുമാർ അധ്യക്ഷത വഹിക്കും. പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് അഡ്വ ഐസക്ക് രാജു പ്രമേയം അവതരിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള,ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം എന്നിവർ അറിയിച്ചു.