മുംബൈ: യാത്രാക്കൂലി നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരനെ ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരനെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയതിനാണ് 25 കാരനായ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. ഇരയുടെ മൊബൈൽ ഫോണും എടിഎം കാർഡും ഡ്രൈവർ എടുത്തുകൊണ്ടുപോയിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ ഘാട്‌കോപ്പറിൽനിന്ന് ഓട്ടോ വിളിച്ചു. ഇറങ്ങേണ്ട സ്ഥലം കൃത്യമായി പറഞ്ഞുകൊടുക്കാൻ കഴിയാത്തത് ഡ്രൈവറെ വലച്ചു. ഒടുവിൽ ഒരു മണിക്കൂറിന് ശേഷം 250 രൂപ യാത്രാക്കൂലിയായി ഡ്രൈവർ ആവശ്യപ്പെട്ടു. എന്നാൽ 100 രൂപയാണ് യാത്രക്കാരൻ നൽകിയത്.
തുടർന്ന് നൽകാൻ ഡ്രൈവർ ആവശ്യപ്പെട്ടപ്പോൾ യാത്രക്കാരൻ 100 രൂപ നോട്ട് നൽകി. തുടർന്ന് രോഷാകുലനായ ഡ്രൈവർ ബലം പ്രയോഗിച്ച് യാത്രക്കാരനെ പ്രദേശത്തെ പാർക്കിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കിയതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് എടിഎമ്മിൽ നിന്ന് 200 രൂപ പിൻവലിപ്പിച്ചു. പിന്നീട് മൊബൈൽ ഫോണും എടിഎം കാർഡും എടുത്തുകൊണ്ടുപോയതായും പോലീസ് പറയുന്നു. ചൊവ്വാഴ്ചയാണ് പരാതിക്കാരൻ പോലീസിനെ സമീപിച്ചത്. നാണക്കേട് തോന്നിയതിനാൽ പുറത്തുപറയാൻ വൈകിയെന്നും മൊബൈൽ ഫോൺ തിരികെ വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഐപിസി 377, 394 ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.