കോന്നി : മനുഷ്യ – വന്യ ജീവി സംഘർഷങ്ങൾ തുടർക്കഥയായ കോന്നിയിൽ ഇതു കുറക്കുവാൻ മലയോര മേഖലയിൽ വനം വകുപ്പിന്റെ ദ്രുതകർമ്മ സേന എത്തുന്നു. വാഹനങ്ങൾ ഉൾെപ്പടെയുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയാണ് പുതിയ റാപിഡ് സെസ്‌പോൺസ് ടീം രൂപീകരിക്കുന്നത്. വനം വകുപ്പിന്റെ ഇതിനായുള്ള ശുപാർശ സർക്കാർ അംഗീകരിക്കുകയും തുടർ നടപടികളുമായി മുന്നോട്ട് പോയികൊണ്ട് ഇരിക്കുകയുമാണ്. നിലവിൽ ജില്ലയിൽ റാന്നി ഫോറെസ്റ്റ് ഡിവിഷനിൽ ആണ് ആർ ആർ റ്റി പ്രവർത്തിക്കുന്നത്. കോന്നിയിൽ അടിയന്തിര സാഹചര്യം ഉണ്ടാകുമ്പോൾ ഈ ടീമിനെ ആണ് ആശ്രയിക്കുന്നത്. ആർ ആർ റ്റി നിലവിൽ വരുന്നതോടെ സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ തസ്തിക ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആയും ബീറ്റ് ഫോറെസ്റ്റ് ഓഫീസർ തസ്തികകൾ ഫോറെസ്റ്റ് ഓഫീസറായും ഉയർത്തും. കേരളത്തിലെ ആദ്യത്തെ സംരക്ഷിത വന മേഖലയാണ് കോന്നി.
331.66 ച.കി. മി യിലായിട്ടാണ് കോന്നി വന മേഖല വ്യാപിച്ചു കിടക്കുന്നത്. വന്യ മൃഗങ്ങൾ കാട് വിട്ട് നാട്ടിൽ ഇറങ്ങുന്നതോടെ ജനങ്ങൾ ഭീതിയിലാണ്. വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നിരവധി മനുഷ്യ ജീവനുകളും കോന്നിയിൽ പൊലിഞ്ഞിട്ടുണ്ട്. ആനയും പന്നിയും പുലിയുമൊക്കെ കോന്നിക്കാരുടെ പേടി സ്വപനമായി മാറിയിട്ട് കാലങ്ങൾ ഏറെയായി എങ്കിലും ഇതിന് ശാശ്വതമായ പരിഹാരം കാണുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വന്യ ജീവികൾ നാട്ടിൽ ഇറങ്ങുമ്പോൾ കൃത്യ സമയങ്ങളിൽ വനപാലകർ എത്തി പ്രശ്നം പരിഹരിക്കാത്തത് വലിയ വിവാദങ്ങൾക്കും നാട്ടുകാരും വന പാലകരും തമ്മിലുള്ള വാക്കേറ്റങ്ങൾക്കും കാരണമായിട്ടുണ്ട്. കോന്നിയിൽ ആർ ആർ റ്റി നിലവിൽ വരുന്നതോടെ ഇതിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ. വന്യ ജീവി ആക്രമണത്തിൽ കോന്നിയിൽ കഴിഞ്ഞ 8 വർഷത്തിനിടെ 20 മനുഷ്യ ജീവനുകൾ ആണ് പൊലിഞ്ഞിട്ടുള്ളത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും അനവധിയാണ്.